
ദില്ലി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിട്ടത് പുതിയ യുഗത്തിന്റെ തുടക്കമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അമിത് ഷാ, ട്വിറ്ററിലൂടെയാണ് പ്രതികരണമറിയിച്ചത്. ഇന്ത്യയെ സംബന്ധിച്ച് ഇന്ന് ചരിത്രപരവും അഭിമാനകരവുമായ ദിനമാണ്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമിപൂജയും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചത്.
ഇന്ത്യന്‍ സംസ്‌കാരത്തിലെയും നാഗരികതയിലെയും സുവര്‍ണ അധ്യായമാണെന്നും പുതിയ യുഗത്തിന്റെ ആരംഭമാണെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള നേതൃത്വത്തിലാണ് രാമക്ഷേത്ര നിര്‍മാണം സാധ്യമാകുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തെയും മൂല്യത്തെയും സംരക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം ലോകത്താകമാനമുള്ള ഹൈന്ദവ വിശ്വാസികളുടെ അടയാളമാണ്. കോടിക്കണക്കിന് വിശ്വാസികള്‍ക്കുള്ള ആദരമാണ് അയോധ്യയില്‍ ഇന്നത്തെ ഭൂമിപൂജ. എല്ലാവര്‍ക്കും കൃതജ്ഞത അറിയിക്കുന്നു.
ശ്രീരാമന്റെ ആദര്‍ശവും ചിന്തയും ഇന്ത്യയുടെ ആത്മാവാണ്. അദ്ദേഹത്തിന്റെ തത്വചിന്ത ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ജീവനാണ്. രാമക്ഷേത്ര നിര്‍മാണത്തോടെ ഈ പവിത്ര ഭൂമി പൂര്‍ണശോഭയോടെ ലോകത്തില്‍ വീണ്ടും ഉദിച്ചയരും. മതവും വികസനവും സമന്വയിക്കുന്നത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അമിത് ഷാ മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി. വിശ്വാസികളുടെ നൂറുകണക്കിന് വര്‍ഷങ്ങളുടെ സമരത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് ക്ഷേത്ര നിര്‍മാണമെന്നും അമിത് ഷാ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam