കർണാടക നഗരവികസന മന്ത്രി ബൈരതി സുരേഷിൻ്റെ ഓഫീസിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിലായി. പരാതിക്കാരൻ ഓഫീസിൽ മറന്നുവെച്ച ബാഗാണ് വിധാൻ സൗധയിലെ ഗ്രൂപ്പ് ഡി ജീവനക്കാരൻ മോഷ്ടിച്ചത്

ബെംഗളൂരു: സംസ്ഥാന നഗരവികസന മന്ത്രിയുടെ ഓഫീസിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിൽ കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. മന്ത്രി ബൈരതി സുരേഷിൻ്റെ ഓഫീസിൽ നിന്ന് സ്വർണാഭരണങ്ങളും പണവും അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. 300 ഗ്രാം സ്വർണവും ഒന്നര ലക്ഷം രൂപയും അടങ്ങിയ ബാഗാണ് മോഷണം പോയത്. നവീൻ എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്.

നവീനാണ് മന്ത്രിയുടെ ഓഫീസിലേക്ക് ആഭരണങ്ങളും പണവും അടങ്ങിയ ബാഗുമായി എത്തിയത്. എന്നാൽ തിരികെ പോകുമ്പോൾ ഈ ബാഗ് എടുക്കാൻ മറന്നെന്നും തുടർന്ന് തിരികെ ഓഫീസിലെത്തിയെന്നും നവീൻ പരാതിയിൽ പറയുന്നു. ഈ സമയത്ത് മന്ത്രിയുടെ ഓഫീസിൽ എവിടെയും ബാഗുണ്ടായിരുന്നില്ല. ഇതേ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് വിധാൻ സൗധയിലെ ഗ്രൂപ്പ് ഡി ജീവനക്കാരനായ ആൻ്റണിയുടെ സംശയകരമായ നീക്കങ്ങൾ ശ്രദ്ധിച്ചു. ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. പിന്നാലെ നടത്തിയ തെളിവെടുപ്പിൽ നഷ്ടപ്പെട്ട സ്വർണത്തിൻ്റെ ഒരു ഭാഗവും പണവും കണ്ടെത്തി. അതേസമയം നവീൻ എന്തിനാണ് ഇത്രയും സ്വർണവും പണവുമായി മന്ത്രിയുടെ ഓഫീസിലെത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആൻ്റണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മോഷണക്കുറ്റം ചുമത്തിയിട്ടുണ്ട്.