
ദില്ലി: രാജ്യത്തെ കൊവിഡ് (Covid 19) പ്രതിദിന കണക്ക് മുപ്പതിനായിരം കടന്നു. 24 മണിക്കൂറിനിടെ 33750 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ (Omicron) ബാധിതരുടെ എണ്ണം 1700 ആയി. മഹാരാഷ്ട്രയില്‍ 510 പേര്‍ക്കും ദില്ലിയില്‍ 351 പേര്‍ക്കും കേരളത്തില്‍ 156 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ കേരളം മൂന്നാമതെത്തി. കൊവിഡ് കേസുകളില്‍ ഒരാഴ്ച്ചയ്ക്കിടെ നാലിരട്ടി വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. രോഗവ്യാപനം തീവ്രമാക്കുന്നത് ഒമിക്രോൺ ആണെന്നാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കൊപ്പം ദില്ലിയിലും വ്യാപനം രൂക്ഷമാണ്.
പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അയ്യായിരത്തിനടുത്തെത്തിയതോടെ പശ്ചിമബംഗാളില്‍ ഇന്ന് മുതല്‍ രണ്ടാഴ്ച്ചത്തെ ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. സ്വകാര്യ ഓഫീസുകളിൽ 50 % ഹാജർ മാത്രമേ പാടുള്ളു എന്നാണ് പുതിയ നിബന്ധന. സർക്കാർ യോഗങ്ങൾ വെർച്വലാക്കും. പാർക്കുകൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയടക്കം അടച്ചിടാനും തീരുമാനമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിടും. യുകെയില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയതിനൊപ്പം ദില്ലിയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ തിങ്കളാഴ്ചയും വെള്ളിയാഴ്ച്ചയുമാക്കി ചുരുക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam