
ബെംഗളുരു : സൌജന്യ ചികിത്സ ലഭിക്കുന്നതിന് ആധാർ കാർഡും മറ്റ് രേഖകളും കൈയ്യിൽ ഇല്ലെന്ന കാരണം പറഞ്ഞ് ചികിത്സ നിഷേധിച്ച ഗർഭിണി പ്രവസത്തിൽ മരിച്ചു. ആശുപത്രിയിൽ നിന്ന് മടക്കിയ 30 കാരിയായ യുവതി വീട്ടിൽ പ്രസവിക്കുകയും അമ്മയും കുഞ്ഞും മരിക്കുകയുമായിരുന്നു. ഇരട്ട കുട്ടികളായിരുന്നു 30 കാരിയായ കസ്തൂരിയുടെ ഗർഭത്തിൽ ഉണ്ടായിരുന്നത്. ഒരു കുട്ടി ഗർഭത്തിൽ വച്ച് തന്നെ മരിക്കുകയും ഒരു കുട്ടി പ്രസവിച്ച ഉടനെ മരിക്കുകയുമാണ് ഉണ്ടായത്. വ്യാഴാഴ്ച രാവിലെ അയൽവാസികളാണ് കസ്തൂരിയെയും നവജാതശിശുവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തിടെ ഇവരുടെ ഭർത്താവ് മരിച്ചിരുന്നു. അയൽവാസികളാണ് കസ്തൂരിക്ക് വേണ്ട സഹായം ചെയ്തിരുന്നത്.
പ്രസവവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം കസ്തൂരിയെ അയൽവാസികൾ സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി കർണാടക സർക്കാർ നൽകിയ ആധാർ കാർഡോ തായ് കാർഡോ ഇല്ലാത്തതിനാൽ ആശുപത്രി ചികിത്സ നിഷേധിക്കുകയായിരുന്നുവെന്ന് അയൽവാസിയായ സരോജാമ്മ ടൈംസ് ഓഫ ഇന്ത്യയോട് പറഞ്ഞു.
തമിഴ്‌നാട് സ്വദേശിനിയായ കസ്തൂരി 40 ദിവസം മുമ്പ് ഭർത്താവിന്റെ മരണത്തെ തുടർന്ന് ആറുവയസ്സുകാരിയായ മകളുമൊത്ത് തുംകുരുവിലേക്ക് താമസം മാറുകയായിരുന്നു. ദമ്പതികൾ ബെംഗളൂരുവിലായിരുന്നു താമസിച്ചിരുന്നത്. ഭാരതിനഗറിലെ ഒരു ചെറിയ വാടക വീട്ടിലായിരുന്നു താമസം. കസ്തൂരിക്ക് വീട്ടുകാരുടെ പിന്തുണ ഇല്ലാതിരുന്നതിനാൽ അയൽവാസികൾ അവരെ സഹായിക്കാറുണ്ടായിരുന്നു. "അവൾക്ക് ബുധനാഴ്ച വൈകുന്നേരം പ്രസവവേദന അനുഭവപ്പെട്ടു."
''കസ്തൂരിയുടെ കൈയ്യിൽ ഒരു ഓട്ടോറിക്ഷ വിളിക്കാൻ പോലുമുള്ള പണമില്ലായിരുന്നു. ഞങ്ങൾ പണം ശേഖരിച്ചു. രാത്രി 8.30 ഓടെ അവളെ ഒരു ഓട്ടോയിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. ആധാറോ തായി കാർഡോ ഇല്ലാത്തതിനാൽ ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരും കസ്തൂരിയെ പ്രവേശിപ്പിച്ചില്ല. വേദനകൊണ്ട് നിലവിളിച്ചിട്ടും ചികിത്സിക്കാൻ അവർ തയ്യാറായില്ല'' - സരോജമ്മ പറഞ്ഞു.
ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്ക് പോകാൻ ആവശ്യപ്പെട്ടുവെന്നും അവർ പറഞ്ഞു. "ഞങ്ങൾക്ക് പണമില്ലായിരുന്നു. വീട്ടിൽ പോകണമെന്ന് കസ്തൂരി നിർബന്ധിച്ചു. രാത്രി 10 മണിയോടെ ഞങ്ങൾ അവളുടെ വീട്ടിലെത്തി. ഒറ്റക്കിരിക്കണമെന്ന് കസ്തൂരി ആവശ്യപ്പെട്ടു," സരോജമ്മ പറഞ്ഞു.
കസ്തൂരിയുടെ മകൾ അയൽവാസിയുടെ കൂടെയാണ് രാത്രി താമസിച്ചത്. വ്യാഴാഴ്ച രാവിലെ കാപ്പിയുമായി വീട്ടിലെത്തിയ സരോജാമ്മയാണ് കസ്തൂരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നവജാത ശിശുവിന്റെ മൃതദേഹവും സമീപത്തായി ഉണ്ടായിരുന്നു. സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗൈനക്കോളജിസ്റ്റ് ഡോ. ഉഷയെയും ലേബർ റൂമിലുണ്ടായിരുന്ന് നാല് നേഴ്സ്മാരെയും സസ്പെന്റ് ചെയ്യാൻ ശുപാർശ ചെയ്തതായി District Health Officer ഡോ. മഞ്ജുനാഥ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
Read More : കണ്ണൂരിൽ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയ അച്ഛനെ തന്ത്രപൂർവ്വം വലയിലാക്കി പൊലീസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam