
ബെംഗളൂരു:തെരഞ്ഞെടുപ്പ് ആസന്നമായ കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും. തെലങ്കാനയിൽ ഏഴായിരം കോടി രൂപയുടെ വികസനപദ്ധതികൾ മോദി ഉദ്ഘാടനം ചെയ്യും. 699 കോടി മുടക്കി നവീകരിക്കുന്ന സെക്കന്തരാബാദ് സ്റ്റേഷന്‍റെ വികസനപദ്ധതിക്കും മോദി തുടക്കം കുറിക്കും. ഇതിന് ശേഷം ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന മെഗാറാലിയിലും മോദി സംസാരിക്കും. വിശാഖപട്ടണത്ത് നിന്ന് സെക്കന്തരാബാദിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസും മോദി ഫ്ലാഗ് ഓഫ് ചെയ്യും. 650 കിലോമീറ്റർ ദൂരം എട്ട് മണിക്കൂർ കൊണ്ട് താണ്ടാനാകുമെന്നതാണ് ഈ വന്ദേഭാരത് എക്സ്പ്രസിന്‍റെ പ്രത്യേകത.
10,800 കോടി രൂപയുടെ വികസനപദ്ധതികളാണ് കർണാടകയിൽ മോദി ഉദ്ഘാടനം ചെയ്യുക. യാദ്ഗിർ, കലബുറഗി ജില്ലകളിലാണ് മോദി എത്തുക. യാദ്ഗിറിൽ ജൽജീവൻ മിഷന്‍റെ ഭാഗമായുള്ള കുടിവെള്ളപദ്ധതിക്കും തുടക്കം കുറിക്കും. കലബുറഗിയിൽ 50,000 പേർക്ക് ഭൂമി നൽകുന്ന പദ്ധതിയും നാരായണപുര ഡാമിന്‍റെ കനാൽ പുനരുദ്ധാരണപദ്ധതിയും ഉദ്ഘാടനം ചെയ്യും . മുംബൈയിലെത്തുന്ന പ്രധാനമന്ത്രി.വിവിധ വികസന പദ്ധതികൾക്കൊപ്പം നഗരത്തിലെ രണ്ട് മെട്രോ സർവീസുകളും ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്രയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറിയ ശേഷം മോദി നടത്തുന്ന ആദ്യ സന്ദർശനമാണിത്. മുംബൈ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്നത്തെ പ്രഖ്യാപനങ്ങൾക്ക് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam