
ദില്ലി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കേരളത്തിന് എതിരായ പ്രസ്താവന ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി (John Brittas) സമര്‍പ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല. ഇതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ എംപിമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ യോഗിയുടെ പരാമർശം സഭ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ചട്ടം 267 പ്രകാരമാണ് നോട്ടീസ് നല്‍കിയത്. പ്രതിപക്ഷം ഒന്നടങ്കം നോട്ടീസിനെ പിന്തുണച്ചെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. യോഗിയുടെ പ്രസ്താവന ഹീനമെന്ന് എളമരം കരീം പറഞ്ഞു.
ശ്രദ്ധിച്ച് വോട്ടു ചെയ്തില്ലെങ്കിൽ കേരളത്തെപ്പോലെയാകുമെന്നായിരുന്നു യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന. ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഇന്നലെയായിരുന്നു യോഗിയുടെ പ്രതികരണം. യോഗിയുടെ പരാമർശത്തിന് കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ പ്രതികരണങ്ങൾ അതിവേഗമെത്തി. യുപി കേരളമായാൽ ജനങ്ങൾക്ക് മികച്ച വിദ്യാഭ്യാസവും ആരോഗ്യവും സാമൂഹ്യ സുരക്ഷയും ജീവിതനിലവാരവും ആസ്വദിക്കാനാവുമെന്ന് നീതി ആയോഗിന്റെയടക്കം ഉയർന്ന റേറ്റിങ് സൂചിപ്പിച്ച് മുഖ്യമന്ത്രി മറുപടി നല്‍കി. ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യർ കൊല്ലപ്പെടാത്ത സമൂഹമാണ് വേണ്ടതെന്നും അതാണ് യുപിയിലെ ജനങ്ങളാഗ്രഹിക്കുന്നതെന്നും ആദ്യം ഇംഗ്ലീഷിലും പിന്നെ ഹിന്ദിയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam