
ചെന്നൈ: യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച മന്ത്രവാദിയും സഹായികളും അറസ്റ്റിൽ. തമിഴ്നാട് തിരുനെൽവേലി സ്വദേശിനിയായ യുവതി കായൽവിഴി (28) ആണ് മരിച്ചത്. യുവതിയുടെ ശരീരഭാഗങ്ങൾ മണിമുത്തൻകുളം കനാലിന് സമീപത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. ഭർത്താവുമായി അകന്നുകഴിഞ്ഞിരുന്ന യുവതിയെ 8 മാസം മുൻപണ് കാണാതായത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മന്ത്രവാദികളേയും സഹായികളേയും അറസ്റ്റ് ചെയ്തത്.
അതേസമയം, കൊലപാതകം നടത്തിയത് ഒക്ടോബർ 5നാണെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ഭർത്താവുമായി ഒന്നിക്കുന്നതിനുള്ള വഴി തേടിയാണ് യുവതി മന്ത്രവാദിയെ സമീപിച്ചത്. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഇയാൾ ലോക്കൽ കേബിൾ ചാനലുകളിൽ പരസ്യം നൽകിയിരുന്നു. ഇത് വിശ്വസിച്ച യുവതി അച്ഛനൊപ്പം മന്ത്രവാദിയെ സമീപിക്കുകയും പണം നൽകുകയും ചെയ്തു. ഫലം കാണാതായതോടെ യുവതി പണം തിരിച്ചുതരാൻ ആവശ്യപ്പെട്ടതാണ് കൊലയ്ക്ക് കാരണമായത്. യുവതിയെ ശുചീന്ദ്രത്തേക്ക് വിളിച്ചുവരുത്തി കാറിനുള്ളിൽ വച്ച് കഴുത്തു ഞെരിച്ചു കൊന്നതായി പ്രതികൾ സമ്മതിച്ചു.
കൊലപാതകത്തിന് ശേഷം ഇവരുടെ കഴുത്തിൽ ഉണ്ടായിരുന്ന 7 പവന്റെ സ്വർണ മാലയും പ്രതികൾ എടുത്തു. ഒരു സ്ത്രീ അടക്കം 3 സഹായികളും അറസ്റ്റിലായിട്ടുണ്ട്. നിരവധി സ്ത്രീകളിൽ നിന്ന് പ്രതികൾ പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam