
ബിദർ: കർണാടകയെ നടുക്കി വീണ്ടും വൻ കവർച്ച. ബിദർ ജില്ലയിൽ കാർ യാത്രക്കാരെയാണ് കൊള്ളയടിച്ചത്. 24 ലക്ഷം രൂപയുടെ സ്വർണം കവർന്നെന്ന് പരാതി. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയവരെയാണ് കൊള്ളയടിച്ചത്. റോഡിൽ ആണി വിതറി കാർ പഞ്ചറാക്കിയായിരുന്നു കവർച്ച. ബിദറിൽ ഹൈദരാബാദ് - മഹാരാഷ്ട്ര ദേശീയപാതയിലാണ് സംഭവം. കൊള്ളയടിക്കപ്പെട്ടത് യെത്ഗാവ് സ്വദേശികളാണെന്ന് പൊലീസ് വ്യക്തമാക്കി. ബസവകല്യാൺ പൊലീസ് കേസെടുത്തെന്നും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ബെംഗളൂരുവിൽ കഴിഞ്ഞ ദിവസം പട്ടാപ്പകൽ വൻ കൊള്ള നടന്നിരുന്നു. എ ടി എമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടി രൂപയാണ് കൊള്ളയടിച്ചത്. സ്വകാര്യ കമ്പനിയുടെ വാനിൽ വന്ന് ഇറങ്ങിയവരാണ് പണം കവർന്നത്. ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് നികുതി വകുപ്പ് കവർച്ചക്കാർ എത്തിയത്. എ ടി എമ്മിന് മുന്നിലെത്തിയ ഇവർ പണവും വാനിലെ ജീവനക്കാരെയും കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ജീവനക്കാരെ പിന്നീട് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
ജയനഗറിലെ അശോക പില്ലറിന് സമീപമാണ് കവർച്ച നടന്നത്. KA03 NC 8052 എന്ന നമ്പറിലെത്തിയ ഇന്നോവ കാറിലാണ് കവർച്ചക്കാർ രക്ഷപ്പെട്ടത്. സംഭവത്തിൽ ഗ്രേ കളർ ഇന്നോവയ്ക്കായി അന്വേഷണം നടന്നുവരികയാണ്. ബന്നാർഘട്ട ഭാഗത്തേക്കാണ് കവർച്ചക്കാർ രക്ഷപ്പെട്ടത്. അതേസമയം കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.