വ്യാപാരികളെ രാത്രി മുഴുവന്‍ പ്രതികളായ പൊലീസുകാർ സ്റ്റേഷനിലിട്ട് മൃഗീയമായി മര്‍ദിച്ചുവെന്നും മൂന്നാം മുറ പ്രയോഗിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി കൊലപാതക കേസിൽ ഒമ്പത് പൊലീസുകാര്‍ക്ക് എതിരെ സിബിഐ കുറ്റപത്രം. ഇന്‍സ്പെകടര്‍ ശ്രീധര്‍, എസ്ഐ രഘുഗണേഷ് എന്നിവര്‍ ഉള്‍പ്പടെയുള്ള പൊലീസുകാര്‍ക്ക് എതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വ്യാപാരികളെ രാത്രി മുഴുവന്‍ പ്രതികളായ പൊലീസുകാർ സ്റ്റേഷനിലിട്ട് മൃഗീയമായി മര്‍ദിച്ചുവെന്നും മൂന്നാം മുറ പ്രയോഗിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. ലോക്കപ്പ് മര്‍ദ്ദനമാണ് വ്യാപാരികളുടെ മരണകാരണമെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
ലോക്ക്ഡൗണ്‍ ലംഘിച്ച് കട തുറന്നതിന് കസ്റ്റഡിയിലായ തടിവ്യാപാരി ജയരാജനും മകന്‍ ബനിക്സുമാണ് പൊലീസ് കസ്റ്റഡിയിലെ മര്‍ദ്ദനത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ ബെനിക്സിന്‍റെ മൊബൈല്‍ കടയില്‍ രാത്രി ഒമ്പതുമണിക്ക് വന്‍ ജനകൂട്ടം ആയിരുന്നുവെന്നും ഇത് ചോദ്യം ചെയ്ത പൊലീസിനെ ബെനിക്സ് ആക്രമിച്ചുവെന്നുമാണ് പൊലീസിന്‍റെ എഫ്ഐആര്‍. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ചുവെന്നും പരിക്കേറ്റെന്നുമാണ് വാദം. എന്നാല്‍, പൊലീസ് വാദം തെറ്റാണെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊലീസ് ജീപ്പിന് അടുത്തെത്തി സംസാരിച്ച് കടയടക്കാന്‍ ബെനിക്സ് തിരിച്ചെത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കടയ്ക്ക് മുന്നില്‍ അക്രമം നടന്നിട്ടില്ലെന്ന് സമീപവാസികളും വെളിപ്പെടുത്തിയിരുന്നു. കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ കേസെടുക്കാന്‍ തെളിവുണ്ടെന്ന് ഹൈക്കോടതിയും അറിയിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമര്‍ദ്ദനത്തിന്‍റെ തെളിവുകളുണ്ടെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്. വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് കേസ് സിബിഐക്ക് കൈമാറാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത്.