
ബംഗ്ലൂരു : തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന സംശയിക്കപ്പെടുന്ന മൂന്ന് പേർ കര്‍ണാടകയിലെ ശിവമോഗയില്‍ അറസ്റ്റിലായി. ഷരീഖ്, മാസീ, സയിദ് യാസിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് തീവ്രവാദ പരിശീലനം ലഭിച്ചിരുന്നതായാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇവർ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായും പൊലീസ് അറിയിച്ചു. യുഎപിഎ ചുമത്തിയാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റ് കർണാടക ആഭ്യന്തര വകുപ്പ് മന്ത്രി അരഗ ജ്ഞാനേന്ദ്ര സ്ഥിരീകരിച്ചു. അറസ്റ്റിലായവരുടെ ഐഎസ് ബന്ധം വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം ദേശീയ മാധ്യമങ്ങളോട് വിശദീകരിച്ചു. മംഗ്ലൂരു, ശിവോമഗ സ്വദേശികളാണ് പിടിയിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
read more മകൾക്ക് മുന്നിലിട്ട് അച്ഛന് മർദ്ദനം, പ്രതികൾക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ
അതേ സമയം, യുഎപിഎ കേസില്‍ ജയിലിലായ സിദ്ദിഖ് കാപ്പന്‍റെ ജാമ്യനടപടികൾ പൂർത്തിയായി. ലക്നൗ സർവകലാശാല മുന്‍ വിസിയും സാമൂഹ്യ പ്രവർത്തകയുമായ രൂപ് രേഖ വർമ, ലക്നൗ സ്വദേശിയായ റിയാസുദ്ദീന്‍ എന്നിവരാണ് കാപ്പന് വേണ്ടി ജാമ്യം നിന്നത്. ഓരോ ലക്ഷം രൂപയും രണ്ടു യുപി സ്വദേശികളുടെ ആൾ ജാമ്യവും വേണമെന്നായിരുന്നു വ്യവസ്ഥ. സ്വന്തം കാറാണ് ഒരു ലക്ഷം രൂപക്കായി രൂപ് രേഖ വർമ ജാമ്യമായി നല്‍കിയത്. യുപി സ്വദേശികളായ ജാമ്യക്കാരെ കിട്ടാത്തതിനാല്‍ നടപടികൾ വൈകുകയാണെന്നറിഞ്ഞാണ് രൂപ് രേഖ വർമ ജാമ്യം നിൽക്കുന്നതിന് തയ്യാറായത്. വൈകിട്ടോടെ ഇരുവരും ജയിലിലെത്തി ഒപ്പിട്ടു. പരിശോധന പൂർത്തിയാകുന്നതോടെയാണ് യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിക്കുക. എന്നാല്‍ ഇഡി കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ പുറത്തിറങ്ങാനാകൂ. വെള്ളിയാഴ്ചയാണ് ഇഡി കേസിലെ ജാമ്യാപേക്ഷ ലക്നൗ സെഷന്‍സ് കോടതി പരിഗണിക്കുന്നത്. ജാമ്യപേക്ഷയെ കേന്ദ്രസർക്കാർ കോടതിയിൽ എതിർത്തിട്ടുണ്ട്. ഇഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ഹാജരാകുമെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam