സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ്; മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

By Web TeamFirst Published Apr 15, 2024, 1:00 PM IST
Highlights

ബൈക്കിലെത്തി വെടിവെപ്പ് നടത്തിയതിൽ ഒരാൾ ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള പിടികിട്ടാപ്പുള്ളിയായ ഹരിയാന സ്വദേശി വിശാലാണെന്ന് തിരിച്ചറിഞ്ഞു.

മുംബൈ: നടൻ സൽമാൻ ഖാൻ്റെ മുംബൈയിലെ വസതിക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു പൊലീസ്. കസ്റ്റഡിയിലെടുത്തവർ അക്രമികൾക്ക് വാഹനവും സഹായവും നൽകിയവരെന്നാണ് സൂചന. വെടിവെപ്പിന് പിന്നിൽ കുപ്രസിദ്ധ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സംഘമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബൈക്കിലെത്തി വെടിവെപ്പ് നടത്തിയതിൽ ഒരാൾ ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള പിടികിട്ടാപ്പുള്ളിയായ ഹരിയാന സ്വദേശി വിശാലാണെന്ന് തിരിച്ചറിഞ്ഞു. അതേസമയം, വിശാലിനൊപ്പം ബൈക്കിലുണ്ടായിരുന്ന രണ്ടാം പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. ഒളിവിലുള്ള പ്രതികൾക്കായി പോലീസ് മുംബൈയ്ക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു.

പ്രതികൾ ഉപയോഗിച്ചിരുന്ന ബൈക്ക് പൊലീസ് കണ്ടെടുത്തിരുന്നു. ബാന്ദ്രയിലെ താരത്തിന്റെ വസതിയായ ഗാലക്സി അപ്പാർട്ട്മെന്റിന് നേരെ ഇന്നലെ പുലർച്ചെ 5 മണിയോടെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ അക്രമികൾ മൂന്ന് റൗണ്ട് വെടിയുതിർത്തു . സംഭവ സമയത്ത് സൽമാൻ ഖാൻ വീട്ടിലുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ചുവരിൽ നിന്നും വെടിയുണ്ട കണ്ടെത്തിയതോടെ വിദേശ നിർമ്മിത തോക്കാണ് അക്രമികൾ ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചു. 

Read More... സ്ത്രീക്കും കുട്ടിക്കുമൊപ്പം സ്കൂട്ടറിൽ യാത്ര, കാറിടിച്ച് ബസിനടിയിലേക്ക് വീണു; യുവതിക്ക് ദാരുണാന്ത്യം

ആക്രമണത്തിന്റെ ഉത്തരവാദിത്വം കുപ്രസിദ്ധ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ ഏറ്റെടുത്തെങ്കിലും ഇക്കാര്യത്തിൽ പോലീസ് മൗനം തുടരുകയാണ്. അൻമോൽ ബിഷ്‌ണോയ് എന്ന ഐഡിയിൽ നിന്നും വന്ന ഫേസ്ബുക്ക്‌ പോസ്റ്റിന്റെ ആധികാരികതയാണ് പോലീസ് പരിശോധിക്കുന്നത്. നേരത്തെയും ഇതേ സംഘത്തിന്റെ ഭീഷണി സൽമാൻ ഖാന് നേരെ എത്തിയിരുന്നു. നിലവിൽ വൈ പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന താരത്തിന്റെ സുരക്ഷ വർധിപ്പിക്കുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിനിടെ സൽമാന്റെ വസതിയിൽ എത്തിയ രാജ് തക്കാറെയും ഫോണിൽ വിളിച്ച മുഖ്യമന്ത്രി ഏക് നാഥ്‌ ഷിൻഡെയും താരത്തിനു പിന്തുണ പ്രഖ്യാപിച്ചു. 

click me!