
ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്കത്തിന്‍റെ ദുരന്ത ചിത്രമാകുകയാണ് ഈ കടുവ. വെള്ളപ്പൊക്കം കാരണം കാസിരംഗ വന്യജീവി സങ്കേതത്തില്‍നിന്ന് രക്ഷപ്പെട്ട കടുവ അഭയം പ്രാപിച്ചത് ദേശീയപാതക്കരികിലെ വീട്ടില്‍. വെള്ളപ്പൊക്കം കാട്ടിലെ മൃഗങ്ങളെ എങ്ങനെ ബാധിച്ചുവെന്നതിന്‍റെ ഉദാഹരണമായിരുന്നു കടുവയുടെ ദൈന്യത. ഭക്ഷണം കിട്ടാതെ ഏറെ അലഞ്ഞ കടുവ ഒടുവില്‍ വീട്ടില്‍ അഭയം പ്രാപിച്ചു. ഏറെ അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ടതോടെ വീട്ടുടമ വനപാലകരെയും നാട്ടുകാരെയും വിവരമറിയിച്ചു. വീട്ടിലെ ബെഡില്‍ കയറിക്കിടന്ന കടുവ ഭക്ഷണവും കഴിച്ചു. വനപാലകരെത്തി കടുവയെ മയക്കി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
മനുഷ്യര്‍ മാത്രമല്ല, ആയിരക്കണക്കിന് മൃഗങ്ങളുമാണ് ഉത്തരേന്ത്യയിലെ വെള്ളപ്പൊക്കത്തില്‍ വലയുന്നത്. കാസിരംഗ നാഷണല്‍ പാര്‍ക്കിലെ 95 ശതമാനം മൃഗങ്ങളും വെള്ളപ്പൊക്കത്തില്‍ കഷ്ടതയനുഭവിച്ചെന്ന് അധികൃതര്‍ അറിയിച്ചു. കാസിരംഗയിലെ പ്രത്യേകതയായ കാണ്ടാമൃഗമടക്കം 30ഓളം വന്യമൃഗങ്ങളാണ് ഒരാഴ്ചയില്‍ മാത്രം ചത്തത്. ഇപ്പോള്‍ വനമേഖലയില്‍ വെള്ളം താഴ്ന്ന് തുടങ്ങിയെന്നും അധികൃതര്‍ പറഞ്ഞു. നാഷണല്‍ പാര്‍ക്കിന്‍റെ വടക്കുഭാഗം ബ്രഹ്മപുത്ര നദിയാല്‍ ചുറ്റപ്പെട്ടതാണ്. രണ്ട് വര്‍ഷം മുമ്പത്തെ പ്രളയത്തില്‍ 31 കാണ്ടാമൃഗങ്ങളടക്കം 360 വന്യമൃഗങ്ങളാണ് ചത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam