
ചെന്നൈ: തമിഴ്നാട്ടിൽ മഴക്കെടുതിയിൽ മരണം 5 ആയി. തിരുവാരൂരിൽ ആടുമായി കൃഷിസ്ഥലത്തേക്ക് പോയ സ്ത്രീ ഷോക്കേറ്റ് മരിച്ചു. നന്നിലത്ത് സ്വദേശി ജയന്തി (40) ആണ് മരിച്ചത്. പൊട്ടിവീണ വൈദ്യുത കമ്പിയിൽ തട്ടുകയായിരുന്നു. ഡെൽറ്റ ജില്ലകളിലും ചെന്നൈ അടക്കം വടക്കൻ തമിഴ്നാട്ടിലും മഴയുടെ ശക്തി കുറഞ്ഞെങ്കിലും ദുരിതത്തിന് ശമനമില്ല. തിരുനെൽവേലി കുറുക്കുത്തുറൈ മുരുകൻ ക്ഷേത്രത്തിൽ വെള്ളം കയറി. നാഗപട്ടണത്ത് 15,000 ഏക്കറിൽ കൃഷി നശിച്ചു .തൂത്തുക്കൂടി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കയറിയതിനെ തുടർന്ന് രോഗികൾ ദുരിതത്തിലായി. ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് താമിരഭരണി നദിയുടെ തീരത്ത് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. തിരുനെൽവേലി, തൂത്തുക്കൂടി, തേനി അടക്കം 5 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ദക്ഷിണ ആൻഡമൻ കടലിൽ രൂപപ്പെട്ട ന്യൂനമർദം, മറ്റന്നാൾ സെന്യാർ ചുഴലിക്കാറ്റ് ആയി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. വെള്ളിയാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിച്ചിട്ടുണ്ട്
അതേ സമയം, കേരളത്തിലും മഴ സാധ്യതാ മുന്നറിയിപ്പുണ്ട്. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഉച്ചയ്ക്ക് ശേഷം മഴ കൂടുതൽ ശക്തിപ്രാപിച്ചേക്കും. ഇടിമിന്നലിനും സാധ്യതയുണ്ട്. കേരളാ തീരത്ത് മീൻപിടിത്തത്തിന് വിലക്ക് തുടരുകയാണ്. കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാത ചുഴി അടുത്ത മണിക്കൂറുകളിൽ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിലും ചക്രവാതചുഴി സ്ഥിതിചെയ്യുന്നു.