
ദില്ലി: വിമത നീക്കം ശക്തമായതിന് പിന്നാലെ ദേശീയ വർക്കിങ് കമ്മിറ്റി പുനഃസംഘടിപ്പിച്ച് തൃണമൂൽ കോൺഗ്രസ്. താൻ തന്നെയാണ് പാർട്ടിയുടെ പരമാധികാരിയെന്ന് വ്യക്തമാക്കിക്കൊണ്ട് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം പുതിയ ഭാരവാഹികളുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു. 'യഥാർത്ഥ തൃണമൂൽ കോൺഗ്രസ്' തങ്ങളാണെന്ന് അവകാശപ്പെട്ട് വിമതർ രംഗത്തെത്തിയതിന് പിന്നാലെയാണ് മമതയുടെ വേഗത്തിലുള്ള നീക്കം.
പശ്ചിമ ബംഗാളിൽ വലിയ പരാജയം ഉണ്ടായതിന് പിന്നാലെയാണ് പാർലമെന്റ്, നിയമസഭാ തലങ്ങളിൽ മമതയ്ക്കെതിരെ പാർട്ടിയിൽ വലിയ തോതിലുള്ള കലാപം പൊട്ടിപ്പുറപ്പെട്ടത്. മൂന്ന് പതിറ്റാണ്ട് മുൻപ് താൻ രൂപീകരിച്ച പാർട്ടിയിലെ നിയന്ത്രണം പൂർണ്ണമായി നിലനിർത്താനാണ് മമത ബാനർജിയുടെ ശ്രമം. മമത ബാനർജി ആണ് പാർട്ടി ചെയർപേഴ്സൺ. മുൻ രാജ്യസഭാ എംപി സുബ്രത ബക്‌ഷി വൈസ് ചെയർപേഴ്സൺ. മമതയുടെ അനന്തരവൻ അഭിഷേക് ബാനർജി ദേശീയ ജനറൽ സെക്രട്ടറി. മുതിർന്ന നേതാക്കളായ ഡെറിക് ഒബ്രിയൻ, ഡോള സെൻ എന്നിവർ ജോയിന്റ് സെക്രട്ടറിമാർ. മമതയുടെ വിശ്വസ്തരായ കല്യാൺ ബാനർജി, മഹുവ മൊയ്ത്ര എന്നിവരെ വർക്കിങ് കമ്മിറ്റി അംഗങ്ങളാക്കി.
വിമത പക്ഷത്ത് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിഭാഗം, മുതിർന്ന നേതാവ് അരൂപ് റോയിയെ തങ്ങളുടെ ചെയർമാനായി പ്രഖ്യാപിച്ചിരുന്നു. കൊൽക്കത്തയിലെ ന്യൂ ടൗണിലുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രത്യേക യോഗം ചേർന്നാണ് ഇവർ ഈ തീരുമാനമെടുത്തത്. എങ്കിലും മമത ബാനർജിയെ പൂർണ്ണമായി തള്ളിപ്പറയാൻ വിമത വിഭാഗം തയ്യാറായിട്ടില്ല. മമത ബാനർജിക്ക് തങ്ങളുടെ പക്ഷത്തിന്റെ 'മുഖ്യ ഉപദേശക' ആകാൻ താല്പര്യമുണ്ടെങ്കിൽ സ്വാഗതം ചെയ്യുമെന്നാണ് ഋതബ്രത ബാനർജി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. തങ്ങളാണ് യഥാർത്ഥ ടിഎംസി എന്നും, ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ ഔദ്യോഗികമായി അറിയിക്കുമെന്നും വിമതർ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam