റൂട്ട് മാ‍ർച്ചിന് അനുമതിയില്ല, തമിഴ‍്നാട്ടിൽ ആ‌ർഎസ്എസും സർക്കാരും നേർക്കുനേർ

By Web TeamFirst Published Sep 29, 2022, 4:35 PM IST
Highlights

പിഎഫ്ഐ നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ റൂട്ട് മാർച്ചിന് അനുമതി നൽകാനാകില്ലെന്ന് തമിഴ‍്‍നാട് സർക്കാർ. സർക്കാർ നീക്കത്തിനെതിരെ ആ‌ർഎസ്എസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു

ചെന്നൈ: ഗാന്ധി ജയന്തി ദിനത്തിൽ ആർഎസ്എസ് പ്രഖ്യാപിച്ച റൂട്ട് മാർച്ചിന് സംസ്ഥാനത്താകെ അനുമതി നിഷേധിച്ച് തമിഴ‍്നാട് സർക്കാർ. റൂട്ട് മാർച്ച് നടത്താൻ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ അനുമതി നിലനിൽക്കെയാണ് സംസ്ഥാനത്താകെ നിരോധനം ഏർപ്പെടുത്തിയത്. സുരക്ഷ ചൂണ്ടിക്കാണിച്ചാണ് സർക്കാരിന്റെ നടപടി. പിഎഫ്ഐ നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ റൂട്ട് മാർച്ചിന് അനുമതി നൽകാനാകില്ലെന്ന് സർക്കാർ വ്യക്തമാക്കി. സർക്കാർ നീക്കത്തിനെതിരെ ആ‌ർഎസ്എസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആർഎസ്എസ് നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. നേരത്തേ തിരുവള്ളൂർ ജില്ലയിലെ റൂട്ട് മാർച്ചിന് ജില്ലാ പൊലീസ് മേധാവി അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ, തമിഴ‍്‍നാട് ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും ആർഎസ്എസ് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാനമാകെ റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച് സർക്കാർ ഉത്തരവിറക്കിയത്. 

ഗാന്ധി ജയന്തി ദിനത്തിൽ തമിഴ‍്‍നാട്ടിൽ നടത്താൻ നിശ്ചയിച്ച റൂട്ട് മാർച്ചിന് നേരത്തെ ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചെങ്കിലും തിരുവള്ളൂർ ജില്ലാ പൊലീസ് മേധാവി പരിപാടിക്ക് അനുമതി നിഷേധിച്ചു എന്നാണ് ആർഎസ്എസിന്‍റെ പരാതി. കോടതി ഉത്തരവ് പാലിക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി ഫണീന്ദ്ര റെഡ്ഡി, ഡിജിപി സി.ശൈലേന്ദ്ര ബാബു, ജില്ലാ പൊലീസ് മേധാവി, തിരുവള്ളൂർ ടൗൺ പൊലീസ് ഇൻസ്‌പെക്ടർ എന്നിവർക്കാണ് ആർഎസ്എസ് വക്കീൽ നോട്ടീസ് അയച്ചത്.
 

click me!