സൈനികന് ആദരമര്‍പ്പിച്ച് മടങ്ങവേ തമിഴ്നാട് മന്ത്രിയുടെ വാഹനം ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍; ചെരുപ്പെറിഞ്ഞു

Published : Aug 13, 2022, 08:03 PM IST
സൈനികന് ആദരമര്‍പ്പിച്ച് മടങ്ങവേ തമിഴ്നാട് മന്ത്രിയുടെ വാഹനം ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍; ചെരുപ്പെറിഞ്ഞു

Synopsis

വിമാനത്താവളത്തിലേക്ക് വന്ന സമയത്ത് പ്രവർത്തകരെ നീക്കാൻ മന്ത്രി ആവശ്യപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മന്ത്രി തിരികെ വരുമ്പോൾ വനിതാപ്രവർത്തകർ അടക്കമുള്ളവർ വാഹനവ്യൂഹത്തിലേക്ക് തള്ളിക്കയറി ചെരുപ്പെറിയുകയായിരുന്നു

ചെന്നൈ: തമിഴ്‌നാട് ധനമന്ത്രി പളനിവേൽ  ത്യാഗരാജന്‍റെ വാഹനത്തിന് നേരെ ബിജെപി പ്രവർത്തകർ ചെരുപ്പെറിഞ്ഞു. ജമ്മു കശ്മീരിലെ രജൗരിയിൽ വീരമൃത്യു വരിച്ച സൈനികൻ ഡി ലക്ഷ്മണന്‍റെ മൃതദേഹം മധുര വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിച്ച് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ബിജെപി സംസ്ഥാന പ്രസി‍ഡന്‍റ് അണ്ണാമലൈയെ സ്വീകരിക്കാൻ ധാരാളം ബിജെപി പ്രവർത്തകർ വിമാനത്താവളത്തിൽ എത്തിയിരുന്നു.

വിമാനത്താവളത്തിലേക്ക് വന്ന സമയത്ത് പ്രവർത്തകരെ നീക്കാൻ മന്ത്രി ആവശ്യപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മന്ത്രി തിരികെ വരുമ്പോൾ വനിതാപ്രവർത്തകർ അടക്കമുള്ളവർ വാഹനവ്യൂഹത്തിലേക്ക് തള്ളിക്കയറി ചെരുപ്പെറിയുകയായിരുന്നു. ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതേസമയം, തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കരിങ്കല്ല് കയറ്റി വന്ന ലോറികൾക്ക് നേരെയും ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തി.

കേരളത്തിലേക്ക് കരിങ്കല്ലുമായി വന്ന ലോറി പൊള്ളാച്ചിയിൽ ബിജെപി പ്രവർത്തകർ ആക്രമിച്ചു; 3 പേർ അറസ്റ്റിൽ

പൊള്ളാച്ചിയിൽ നിന്ന് ലോഡുമായി കേരളത്തിലേക്ക് പുറപ്പെട്ട ലോറികൾ ബിജെപി പ്രവർത്തകര്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. കേരളത്തിലേക്ക് അനധികൃതമായി കരിങ്കല്ല് കടത്തുകയാണെന്ന് ആരോപിച്ചായിരുന്നു അക്രമം. സംഭവത്തിൽ മൂന്ന് പ്രാദേശിക ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി. മൂവരും ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പൊള്ളാച്ചിയിലെ ക്വാറികളിൽ നിന്ന് പാലക്കാട് വഴിയാണ് കേരളത്തിലേക്ക് കരിങ്കല്ലുകൾ എത്തുന്നത്.

എന്നാൽ ക്വാറികളിൽ നിന്ന് അനുമതിയുള്ളതിലും അധികം കല്ലുകൾ അനധികൃതമായി കടത്തുന്നെന്ന് ആരോപിച്ചാണ് ബിജെപി പ്രവർത്തകർ ലോറികൾ തടഞ്ഞത്. പിന്നീട് ലോറിയിലെ ഡ്രൈവറെയും ജീവനക്കാരനെയും ഭീഷണിപ്പെടുത്തി വാഹനത്തിന് പുറത്തിറക്കി. അതിന് ശേഷം ലോറികൾക്ക് നേരെ കല്ലെറിഞ്ഞ് വാഹനങ്ങളുടെ മുൻ വശത്തെ ചില്ലുകളടക്കം തകർക്കുകയായിരുന്നു. പൊള്ളാച്ചിയിലെ ജമീൻ മുത്തൂരിൽ നിന്ന് ഗ്രാനൈറ്റ് കയറ്റി കേരളത്തിലേക്ക് പുറപ്പെട്ട ലോറികളാണ് ആക്രമിക്കപ്പെട്ടത്. പൊള്ളാച്ചി സിറ്റി ബിജെപി അധ്യക്ഷൻ പരമഗുരുവിന്‍റെ നേത‍ൃത്വത്തിലാണ് വാഹനങ്ങൾ തടഞ്ഞത്.

വിവരമറിഞ്ഞ് മഹാലിംഗപുരം പൊലീസ് സ്ഥലത്തെത്തി. ബിജെപി പ്രവർത്തകരുടെ പരാതിയിൽ ആക്രമിക്കപ്പെട്ട രണ്ട് ട്രക്കുകൾ പൊലീസ് പിടിച്ചെടുത്തു. എന്നാൽ പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹനങ്ങൾക്ക് പെർമിറ്റുകളും മറ്റ് രേഖകളും കൃത്യമാണെന്ന് കണ്ടെത്തി. സർക്കാർ അനുമതി പ്രകാരമാണ് വാഹനങ്ങൾ കരിങ്കല്ലുമായി കേരളത്തിലേക്ക് പുറപ്പെട്ടതെന്ന് ബോധ്യപ്പെട്ടു. എന്നാൽ ലോറികളിൽ താങ്ങാവുന്നതിലധികം ലോഡ് കയറ്റിയതായി പൊലീസിന് ബോധ്യപ്പെട്ടു.

ഈ കാരണത്തിൽ ലോറിയുടമകൾക്ക് എതിരെ പിഴ ചുമത്തി. തുടർന്ന് വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പിന് കൈമാറി. ലോറി ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിജെപി പ്രവർത്തകരായ പരമഗുരു, സെന്തിൽ, ശബരി എന്നിവരെ അറസ്റ്റ് ചെയ്തു. വാഹനം ആക്രമിച്ചതിനും ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തത്. മൂവരെയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും