
ദില്ലി: വടക്കൻ അറബിക്കടലിൽ പാക്കിസ്ഥാൻ നാവികാഭ്യാസം നടത്തുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതയോടെ ഇന്ത്യ. പശ്ചിമ നാവിക സേനയുടെ നേതൃത്വത്തിലാണ് ഇന്ത്യ പട്രോളിംഗ് നടത്തുന്നത്. യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലും പോർവിമാനങ്ങളുമായി ഇന്ത്യ നിരീക്ഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
പാക്കിസ്ഥാന്റെ നാവികാഭ്യാസത്തിൽ മിസൈൽ, റോക്കറ്റ് വിക്ഷേപണം അടക്കമുണ്ടെന്നാണ് റിപ്പോർട്ട്. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും ആക്രമണം ഉണ്ടാവുമോയെന്ന് ഇന്ത്യ ഉറ്റുനോക്കുന്നുണ്ട്. അതിനാൽ തന്നെ തിരിച്ചടിക്കാനും പ്രതിരോധിക്കാനും തക്ക സന്നാഹമാണ് ഇന്ത്യ ഒരുക്കിയിരിക്കുന്നത്.
പാക്കിസ്ഥാന്റെ സൈനികാഭ്യാസം സാധാരണ നടക്കുന്നതാണ്. എന്നാൽ എല്ലാ വർഷവും നടക്കുന്നതാണെങ്കിലും സാഹചര്യം എപ്പോൾ വേണമെങ്കിലും മാറാമെന്നാണ് ഇന്ത്യയുടെ സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്. കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞത് പാക്കിസ്ഥാന്റെയും ഭീകരരുടെയും ഭാഗത്ത് നിന്ന് ഏത് സമയത്തും ആക്രമണം ഉണ്ടാകാനുള്ള ഭീഷണി വർദ്ധിപ്പിച്ചിട്ടുമുണ്ട്.
വടക്കൻ അറബിക്കടലിൽ കൂടി പോകുന്ന ചരക്കു കപ്പലുകൾക്ക് പാക്കിസ്ഥാൻ നൽകിയ മുന്നറിയിപ്പിൽ സെപ്തംബർ 25 മുതൽ 29 വരെ വെടിവയ്പ്പും മിസൈൽ വിക്ഷേപണവും മറ്റും ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നുണ്ട്. ജാഗ്രത പാലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പാക്കിസ്ഥാന്റെ നാവികാഭ്യാസം ഇന്ത്യൻ വ്യോമസേനയും നിരീക്ഷിക്കുമെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam