വ്യോമസേനയ്ക്ക് കരുത്തേകാൻ മിഗിന് പകരം ഇനി തേജസ്, 62,370 കോടിയുടെ കരാർ; 97 വിമാനങ്ങൾക്ക് കരാർ ഒപ്പിട്ടു

Published : Sep 25, 2025, 04:21 PM IST
Tejas Mark 1A aircraft deal

Synopsis

വ്യോമസേന 97 തേജസ് മാർക്ക് 1എ വിമാനങ്ങൾക്കായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സുമായി കരാർ ഒപ്പിട്ടു. മിഗ് 21 വിമാനങ്ങൾക്ക് പകരമാണ് പുതിയ തേജസ് വിമാനങ്ങൾ എത്തുക. 68 ഒറ്റ സീറ്റ്, 29 ഇരട്ട സീറ്റ് തേജസ് 1 എ വിമാനങ്ങൾക്കാണ് കരാർ നൽകിയത്.

ദില്ലി: 97 തേജസ് മാർക്ക് 1 എ വിമാനങ്ങൾക്കായുള്ള കരാർ ഒപ്പിട്ടു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സുമായി (എച്ച്എഎൽ) ആണ് വ്യോമസേനയുടെ കരാർ. 62,370 കോടി രൂപയുടെ കരാറിലാണ് ഇന്ന് പ്രതിരോധ മന്ത്രാലയത്തിൽ വച്ച് ഒപ്പിട്ടത്. മിഗ് 21 വിമാനങ്ങൾക്ക് പകരമാണ് പുതിയ തേജസ് വിമാനങ്ങൾ എത്തുക. 68 ഒറ്റ സീറ്റ്, 29 ഇരട്ട സീറ്റ് തേജസ് 1 എ വിമാനങ്ങൾക്കാണ് കരാർ നൽകിയത്. 2027-28 ഓടു കൂടി വിമാനങ്ങൾ വ്യോമസേനയ്ക്ക് നൽകിത്തുടങ്ങും. 

2021 ഫെബ്രുവരിയിൽ 46,898 കോടി രൂപയുടെ 83 തേജസ് എംകെ-1എ വിമാനങ്ങൾക്കായി കരാർ ഒപ്പുവച്ചിരുന്നു. ആ പദ്ധതി യാഥാർത്ഥ്യമാകാൻ കാലതാമസം നേരിട്ടു. 2025 ഓഗസ്റ്റ് 19 ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റിയാണ് പുതിയ കരാർ അംഗീകരിച്ചത്.

മിഗിന് പകരം ഇനി തേജസ്

പുതിയ വിമാനങ്ങളിൽ 64 ശതമാനത്തിലധികം തദ്ദേശീയ വസ്തുക്കൾ ഉപയോഗിച്ചാണ് നിർമാണം. കൂടാതെ 2021 ലെ കരാറുമായി താരതമ്യപ്പെടുത്തുമ്പോൾ 67 അധിക ഇനങ്ങൾ ഇതിൽ ഉൾപ്പെടും. പുതിയ സംവിധാനങ്ങളിൽ ഉത്തം എഇഎസ്എ റഡാർ, സ്വയം രക്ഷ കവച് ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട്, തദ്ദേശീയമായി വികസിപ്പിച്ച കൺട്രോൾ സർഫേസ് ആക്യുവേറ്ററുകൾ എന്നിവ ഉൾപ്പെടുന്നു. വ്യോമ പ്രതിരോധം, സമുദ്ര നിരീക്ഷണം, ആക്രമണം എന്നിവ ഏറ്റെടുക്കുന്നതിനായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 

മിഗ് വിമാനങ്ങളുടെ ഉപയോഗം ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതോടെ വ്യോമസേനയ്ക്ക് കരുത്ത് പകരാനാണ് തേജസ് വിമാനങ്ങൾ എത്തുന്നത്. വ്യോമസേനയുടെ കൈവശം നിലവിൽ 30 തേജസ് വിമാനങ്ങൾ ഉണ്ട്. അവസാന രണ്ട് മിഗ്-21 വിമാനങ്ങളുടെ യാത്രയയപ്പ് നാളെ ചണ്ഡിഗഡിൽ നടക്കും.

PREV
Read more Articles on
click me!

Recommended Stories

തിരുപ്പരങ്കുൺട്രം മലയിലെ ദീപംതെളിക്കൽ വിവാദം; ഹൈക്കോടതി അപ്പീൽ ഹർജി പരിഗണിച്ചില്ല, ഡിസംബർ 12ലേക്ക് മാറ്റി
ഇന്‍ഡിഗോയുടെ ചതി, ബെംഗളൂരു ടെക്കികൾ റിസപ്ഷനിൽ പങ്കെടുത്തത് ഓണ്‍ലാനായി; വീഡിയോ