
ദില്ലി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ അത്ഭുതമായ ഇന്ത്യൻ ഭരണഘടനയ്ക്ക് ഇന്ന് 75 വയസ്. വിശ്വാസ വൈവിധ്യംകൊണ്ട് ആരെയും അത്ഭുതപ്പെടുത്തുന്ന ഇന്ത്യ എന്ന മഹാരാജ്യത്തെ ഒറ്റ കുടക്കീഴിൽ നിലനിർത്തുന്ന ശക്തിയായി ഭരണഘടന നിലകൊള്ളുന്നു. 1946 ഡിസംബർ 9 -ന് തുടങ്ങി, 2 വർഷവും 11മാസവും 17 ദിവസവും എടുത്താണ് നമ്മുടെ ഭരണഘടനയുടെ കരട് തയ്യാറാക്കിയത്.
പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ 165 ദിവസങ്ങളിലായി നടന്ന ചർച്ചകളിൽ 2473 ഭേദഗതികളോടെ ഭരണഘടന അതിന്റെ അന്തിമ രൂപത്തിലേക്ക് മിനുക്കിയെഴുതി. ഇറ്റാലിയൻ കാലിഗ്രഫിയിൽ പ്രേം ബിഹാരി നാരായൺ റായിസാദയുടെ കൈപ്പടയിലായിരുന്നു അതിന്റെ ആദ്യ കോപ്പി. 51 ദിവസം തുടർച്ചയായി എഴുതി പൂർത്തീകരിച്ച ഈ കയ്യെഴുത്തു പ്രതിയുടെ പേജുകളിൽ അലങ്കാരപ്പണികൾ ചെയ്തത് ശാന്തിനികേതനിലെ പ്രൊഫസറായ നന്ദലാൽ ബോസും ശിഷ്യരും ചേർന്നാണ്.
ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ റിപ്പബ്ലിക്കായി വിഭാവനം ചെയ്യുന്നു" എന്ന് തുടങ്ങുന്ന ഭരണഘടനയുടെ ആമുഖം ഏറെ പ്രസിദ്ധമാണ്. മതത്തിന്റെയും ജാതിയുടെയും ഭാഷയുടേയും വൈവിധ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ടുള്ള സങ്കല്പനമാണ് നമ്മുടെ ഭരണഘടനയുടെ ഏറ്റവും വലിയ ശക്തി. ഓരോ പൗരന്റെയും അവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്നതോടൊപ്പം ഭരണഘടന നമ്മെ നമ്മുടെ ചുമതലകളെക്കുറിച്ചും ഓർമിപ്പിക്കുന്നു. നമ്മുടെ നിത്യജീവിതത്തിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന ജനാധിപത്യ വിരുദ്ധ ശക്തികൾക്ക് മുന്നിൽ വെല്ലുവിളിയായി നിലനിൽക്കുന്ന ഒരേയൊരു ശക്തിയും ഇതേ ഭരണഘടന തന്നെ. എന്തുവിലകൊടുത്തും മൂല്യങ്ങളെ സംരക്ഷിക്കേണ്ടതുണ്ട് എന്ന ഓർമപ്പെടുത്തലാണ്, ഓരോ ഭരണഘടനാ ദിവസവും നമുക്ക് മുന്നിൽ വെക്കുന്നത്.
അതേസമയം, ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം രാവിലെ 11 മണിക്ക് പാര്‍ലമെന്‍റില്‍ നടക്കും. പഴയ പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിലായിരിക്കും സംയുക്ത സമ്മേളനം നടക്കുക. സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു അഭിസംബോധന ചെയ്യും. ഉപരാഷ്ട്രപതി ലോക് സഭ സ്പീക്കര്‍ എന്നിവരും സംസാരിക്കും. പ്രധാനമന്ത്രിയും ലോക് സഭ രാജ്യസഭ പ്രതിപക്ഷ നേതാക്കള്‍ക്കും അവസരമില്ല. സംയുക്ത സമ്മേളനത്തിൽ ഇന്ത്യ സഖ്യം പങ്കെടുക്കും. രാഹുൽ ഗാന്ധിയേയും മല്ലികാർജ്ജുന ഖർഗെയേയും വേദിയിലിരുത്താമെന്ന് സർക്കാർ സമ്മതിച്ചു. ഭരണഘടന വാര്‍ഷികാഘോഷത്തിന് ശേഷം ഇരുസഭകളും പിരിയും. വൈകുന്നേരം നാല് മണിക്ക് സുപ്രീംകോടതിയില്‍ നടക്കുന്ന ഭരണഘടന ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകും.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam