
റാഞ്ചി: തലക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവ് Maoist leader) അറസ്റ്റില്‍. പ്രശാന്ത് ബോസ് (Prashant Bose) എന്ന കിഷന്‍ ദാ(Kishan Da) ആണ് അറസ്റ്റിലായത്. ഝാര്‍ഖണ്ഡില്‍ നിന്നാണ് കിഷന്‍ ദാ, ഭാര്യ ഷീല മറാണ്ടി (Sheela Marandi) എന്നിവരെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഇന്റലിജന്റ്‌സ് വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവര്‍ ഇരുവരും പിടിയിലായതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇവരെ ചോദ്യം ചെയ്യുന്നതിനായി റാഞ്ചിയിലേക്ക് കൊണ്ടുവരും. മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സുപ്രധാന നേട്ടമായിട്ടാണ് കിഷന്‍ ദായുടെ അറസ്റ്റിനെ പൊലീസ് കാണുന്നത്.
മനീഷ്, ബുധ എന്ന പേരിലും ഇയാള്‍ അറിയപ്പെട്ടിരുന്നു. ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ബംഗാള്‍, തെലങ്കാന ഒഡിഷ, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന നൂറോളം ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരന്‍ കിഷന്‍ദാ ആണെന്നാണ് പൊലീസ് നിഗമനം. കേന്ദ്രകമ്മിറ്റി, പൊളിറ്റ് ബ്യൂറോ, സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ എന്നിവിടങ്ങളിലെ സജീവ അംഗമാണ് കിഷന്‍ ദാ. സിപിഐ(മാവോയിസ്റ്റ്) ഈസ്‌റ്റേണ്‍ റീജിയണല്‍ ബ്യൂറോയുടെ സെക്രട്ടറിയും കിഷന്‍ ദായാണ്.
കേന്ദ്രകമ്മിറ്റിയിലെഏക വനിതയാണ് ഇദ്ദേഹത്തിന്റെ ഭാര്യ ഷീല മറാണ്ടി. കിഷന്‍ ദായുടെ തലക്ക് 2018ലാണ് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ ഒരു കോടി ഇനാം പ്രഖ്യാപിച്ചത്. ബംഗാള്‍ സ്വദേശിയായ കിഷന്‍ ദായുടെ തലക്ക് മറ്റ് സംസ്ഥാനങ്ങളും ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam