ചെന്നൈ: കോയമ്പത്തൂരിൽ ഓൺലൈൻ ഭക്ഷണവിതരണ തൊഴിലാളിയുടെ മുഖത്തടിച്ച പൊലീസുകാരൻ അറസ്റ്റിൽ. വഴിയാത്രക്കാരിയെ ഇടിച്ചിട്ട സ്കൂൾ വാൻ തടയാൻ ശ്രമിച്ചതിനാണ് ഭക്ഷണ വിതരണ തൊഴിലാളിയായ സോമസുന്ദരത്തെ സിംഗനല്ലൂർ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സതീഷ് എന്ന പൊലീസുകാരൻ മർദിച്ചത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച കോയമ്പത്തൂർ അവിനാശി റോഡിൽ ആയിരുന്നു സംഭവം. സിംഗനല്ലൂർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് വൺ കോൺസ്റ്റബിളായ സതീഷ്, അവിനാശി റോഡിലെ ഒരു ജംഗ്ഷനിൽ വച്ച് ജനക്കൂട്ടത്തിന് നടുവിൽ വച്ചാണ് ഓൺലൈൻ ഭക്ഷണവിതരണശൃംഖലയായ സ്വിഗ്ഗിയുടെ വിതരണത്തൊഴിലാളി മോഹനസുന്ദരത്തിന്‍റെ മുഖത്തടിച്ചത്. മുപ്പത്തിയെട്ടുകാരനായ മോഹനസുന്ദരം കഴിഞ്ഞ രണ്ട് വർഷമായി സ്വിഗ്ഗിയിൽ ഭക്ഷണവിതരണ തൊഴിലാളിയായി ജോലി ചെയ്യുകയാണ്.
വെള്ളിയാഴ്ച വൈകിട്ട്, ഒരു സ്വകാര്യ സ്കൂൾ വാൻ അമിതവേഗതയിൽ പാഞ്ഞുവരുന്നത് കണ്ട മോഹനസുന്ദരം വാഹനം തടഞ്ഞു. രണ്ട് ഇരുചക്രവാഹനങ്ങളെ ഇടിച്ചിട്ടേക്കാമെന്ന രീതിയിൽ പാഞ്ഞുവന്ന വാൻ ഒരു കാൽനടയാത്രക്കാരനെയും ഇടിക്കുന്ന അവസ്ഥയിലെത്തി. ഇതിനിടെയാണ് മോഹനസുന്ദരം വാഹനം തടഞ്ഞിട്ടത്. ഇത് അവിനാശി റോഡിലെ ജംഗ്ഷനിൽ ചെറിയ ഗതാഗതക്കുരുക്കിന് ഇടയാക്കി.
ഇതിനാണ് സ്ഥലത്തേക്ക് ഓടിയെത്തിയ ട്രാഫിക് പൊലീസുകാരൻ മോഹനസുന്ദരത്തെ രണ്ട് തവണ മുഖത്തടിക്കുകയും, അദ്ദേഹത്തിന്‍റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തത്. മോഹനസുന്ദരത്തിന്‍റെ ടൂവീലർ തള്ളിയിടുന്നതും, ഇത് വഴി പോയ യാത്രക്കാരൻ പകർത്തി പുറത്തുവിട്ട വീഡിയോയിൽ കാണാം. ഈ സ്കൂൾ ബസ്സിന്‍റെ ഓണർ ആരാണെന്ന് അറിയാമോ എന്ന് ചോദിച്ചാണ് മോഹനസുന്ദരത്തെ ട്രാഫിക് പൊലീസുകാരൻ കൈകാര്യം ചെയ്തത്. എന്തെങ്കിലും തരത്തിൽ ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമായാൽ അതിന് ഉത്തരവാദി മോഹനസുന്ദരമായിരിക്കുമെന്നും പൊലീസ് നടപടിയെടുക്കുമെന്നും സതീഷ് ഇയാളെ ശകാരിച്ചുകൊണ്ട് പറഞ്ഞുവെന്നും മോഹനസുന്ദരത്തിന്‍റെ മൊഴിയിലുണ്ട്.
യാത്രക്കാരിലൊരാൾ പകർത്തിയ മർദന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വൻവിവാദമായി. പൊലീസുകാരനെ ആദ്യം കൺട്രോൾ റൂമിലേക്ക് സ്ഥലം മാറ്റുകയും പിന്നീട് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സോമസുന്ദരം പൊലീസിന് പരാതിയും നൽകി. സംഭവം വിവാദമായതോടെ സതീഷിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
വീഡിയോ കാണാം:
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam