കുഴല്‍ക്കിണറില്‍ വീണ കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു; ശരീരഭാഗങ്ങള്‍ അഴുകിയ നിലയില്‍

By Web TeamFirst Published Oct 29, 2019, 6:44 AM IST
Highlights

ക്യാമറ ഇറക്കി നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ശരീരഭാഗങ്ങള്‍ അഴുകിയ നിലയിലാണെന്ന് വ്യക്തമാകുകയായിരുന്നു. പുല‍ര്‍ച്ചയോടെ കുട്ടിയുടെ ശരീരഭാഗം പൂര്‍ണമായും പുറത്തേക്ക് എടുത്തു. 

തിരിച്ചിറപ്പള്ളി: നാലു ദിവസങ്ങള്‍ പിന്നിട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ വിഫലമാക്കിക്കൊണ്ടാണ് തിരിച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ രണ്ടരവയസുകാരന്‍ സുജിത് മരിച്ചുവെന്ന വിവരം പുറത്ത് വരുന്നത്. കുട്ടി കുഴല്‍ക്കിണറില്‍ വീണ് 75 മണിക്കൂറുകള്‍ പിന്നിട്ടപ്പോഴും നാട്ടുകാരും  രക്ഷാപ്രവര്‍ത്തകരും പ്രതീക്ഷ കൈവിട്ടിരുന്നില്ല. നാലാം ദിവസം പിന്നിട്ടതോടെ പുലര്‍ച്ചെ ഒരുമണിയോടെ ഡോക്ടര്‍മാരുടെ സംഘം കുഴല്‍കിണറില്‍ 85 അടി താഴ്ചയിലുള്ള കുട്ടിയുടെ ആരോഗ്യനില പരിശോധിച്ചു. ഇതില്‍ നിന്നും കുട്ടി മരിച്ചുവെന്ന സ്ഥിരീകരണത്തിലേക്ക് ഡോക്ടര്‍മാരുടെ സംഘം എത്തുകയായിരുന്നു. 

ക്യാമറ ഇറക്കി നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ശരീരഭാഗങ്ങള്‍അഴുകിയ നിലയിലാണെന്ന് വ്യക്തമാകുകയായിരുന്നു. പുല‍ര്‍ച്ചയോടെ കുട്ടിയുടെ ശരീരഭാഗം പൂര്‍ണമായും പുറത്തേക്ക് എടുത്തു. അഴുകിത്തുടങ്ങിയ ശരീരം ഭാഗങ്ങളായാണ് പുറത്തെടുത്തത്. രണ്ട് മണിയോടെയാണ് ആദ്യ ശരീരഭാഗം പുറത്ത് എത്തിച്ചത്. കളിക്കുന്നതിനിടെയാണ് സുജിത് കുഴല്‍കിണറിലേക്ക് വീണത്. വീടിന് അടുത്തുള്ള കുഴല്‍കിണര്‍ ചാക്കിട്ടുമൂടി മുകളില്‍ മണല്‍ വിരിച്ചിരുന്നു. എന്നാല്‍ ചാക്ക് മാറിപ്പോയതോടെയാണ് സഹോദരനൊപ്പം കളിക്കുന്നതിനെ രണ്ടരവയസുകാരന്‍ വീണത്. 

കുഴല്‍ക്കിണറില്‍ വീണ കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു; ശരീരഭാഗങ്ങള്‍ അഴുകിയ നിലയില്‍

കുഴല്‍ക്കിണറില്‍ വീണിട്ട് നാല് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും കുട്ടിയെ ജീവനോടെ  പുറത്തെത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവരും. കുട്ടി വീണു കിടക്കുന്ന കുഴല്‍കിണറിന് സമാന്തരമായി വലിയ കിണര്‍ കുഴിച്ച്  അതില്‍ നിന്നും കുട്ടി വീണ കിണറ്റിലേക്ക് തുരങ്കം നിർമ്മിച്ച് കുട്ടിയെരക്ഷിക്കാനായിരുന്നു ശ്രമം. പ്രദേശത്തെ ഭൂമിയില്‍ പാറക്കെട്ടുകളുടെ സാന്നിധ്യം കണ്ടതിനാൽ മറ്റ് സാധ്യതകൾ ഉപേക്ഷിച്ചിരുന്നു. കാഠിന്യമേറിയ പാറകളാണ് ക്ഷാപ്രവർത്തനം സാധ്യതകളെ ഇല്ലാതാക്കിയത്. 

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സുജിത് കുഴല്‍ക്കിണറില്‍ വീണത്.  ആദ്യം 26 അടിയില്‍ കുട്ടി തങ്ങി നിന്നിരുന്നു. പിന്നീട് രക്ഷാപ്രവര്‍ത്തനത്തിനിടെ 85 അടി താഴ്ചയിലേക്ക് വീണു. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ 5 മണിവരെ കുട്ടിയുടെ  പ്രതികരണം ലഭിച്ചിരുന്നു. രാജ്യം മുഴുവന്‍ കുട്ടിയുടെ ജീവനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നതിനിടെയാണ് കുട്ടി മരിച്ചെന്ന സ്ഥിരീകരണമെത്തുന്നത്.
 

click me!