
ദില്ലി: നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ (എൻസിപിഐ) യിൽ ലയിക്കാൻ തീരുമാനിച്ച വിമത എംപിമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. ലോക്സഭാ സ്പീക്കർ ഓം ബിർലയുമായി കൂടിക്കാഴ്ച നടത്തിയ അഭിഷേക് ബാനർജി, വിമതരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകി. പ്രധാന വിധികളും മാധ്യമ റിപ്പോർട്ടുകളും ഉൾപ്പെടുത്തി സ്പീക്കർക്ക് 20 അപേക്ഷകൾ നൽകിയെന്നും ഭരണഘടനയ്ക്ക് അനുസൃതമായ നടപടി സ്പീക്കർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിഷേക് ബാനർജി അറിയിച്ചു.
സ്പീക്കർക്ക് മുന്നിൽ തൻ്റെ ഭാഗം അവതരിപ്പിക്കാൻ മാത്രമേ കഴിയൂ എന്നും അതു ചെയ്തുവെന്നും അഭിഷേക് ബാനർജി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. അയോഗ്യതാ അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്. ഇരുപതോളം അപേക്ഷകളാണ് സമർപ്പിച്ചിരിക്കുന്നത്. തങ്ങളുടെ എല്ലാ പ്രാർത്ഥനകളും അപേക്ഷകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, കൂടാതെ പ്രസക്തമായ എല്ലാ വിധികളും ഉദ്ധരിച്ചിട്ടുണ്ട്. ഓരോ അപേക്ഷയ്ക്കും 21 പേജ് നീളമുണ്ട്. തങ്ങളുടെ ശ്രദ്ധയിൽപ്പെട്ട എല്ലാ മാധ്യമ റിപ്പോർട്ടുകളും ഇതിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. സ്പീക്കർ സഭയുടെ സൂക്ഷിപ്പുകാരനാണ്, അല്ലാതെ സർക്കാരിൻ്റെ സംരക്ഷകനല്ല. ഓരോ പൗരനും പ്രത്യേകിച്ച് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, നിയമത്തിൻ്റെ പരിധിക്കുള്ളിൽനിന്ന് വേണം പ്രവർത്തിക്കാൻ. ഭരണഘടനയിൽ അനുശാസിക്കുന്ന വ്യവസ്ഥകൾക്കനുസൃതമായി വേണം പ്രവർത്തിക്കാനെന്നും അഭിഷേക് ബാനർജി പറഞ്ഞു.
തൃണമൂൽ കോൺഗ്രസിലെ 20 ലോക്സഭാ എംപിമാരാണ് പാർട്ടി വിട്ട്, എൻസിപിഐ എന്ന ചെറുപാർട്ടിയിൽ ലയിക്കാനും ബിജെപിയെ പിന്തുണയ്ക്കാനും തീരുമാനിച്ചത്. ബംഗാളിൽ രജിസ്റ്റർ ചെയ്ത എൻസിപിഐ, 2023ലെ ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ ചുരുക്കം സീറ്റുകളിൽ മത്സരിച്ചിരുന്നെങ്കിലും ഒരു ചലനവും ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. അതേസമയം 20 പേർ പാർട്ടിയിലേക്ക് എത്തിയതോടെ ലോക്സഭയിൽ ഭരണകക്ഷിയിൽ ബിജെപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എംപിമാരുള്ള പാർട്ടിയായി എൻസിപിഐ മാറി. സഖ്യകക്ഷികളായ ടിഡിപിക്ക് 16 ഉം ജെഡിയുവിന് 12 ഉം എംപിമാരാണുള്ളത്. അതിനിടെ, വരും ദിവസങ്ങളിൽ തൃണമൂൽ കോൺഗ്രസിൻ്റെ കൂടുതൽ രാജ്യസഭാ എംപിമാർ രാജിവെച്ചേക്കുമെന്ന അഭ്യൂഹമുണ്ട്. ഇതുവരെ മൂന്നുപേർ രാജ്യസഭയിൽനിന്ന് രാജിവെച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam