
ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രത്യേക വോട്ടർ പട്ടിക പുതുക്കലിലൂടെ 90.8 ലക്ഷം പേരെ ഒഴിവാക്കിയത് ഫലത്തെ സ്വാധീനിച്ചെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. മുൻപ് തൃണമൂൽ വിജയിച്ചിരുന്ന 31 സീറ്റുകളിൽ ഇത്തവണത്തെ തോൽവിക്ക് കാരണം ഈ വോട്ടർമാരുടെ കുറവാണെന്ന് പാർട്ടി എംപിയും മുതിർന്ന അഭിഭാഷകനുമായ കല്യാൺ ബാനർജി കോടതിയിൽ വാദിച്ചു. 31 സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഒരു മണ്ഡലത്തിൽ തൃണമൂൽ സ്ഥാനാർത്ഥി 862 വോട്ടിന് പരാജയപ്പെട്ടപ്പോൾ അവിടെ 5,000-ത്തിലധികം പേരെയാണ് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.
ഒഴിവാക്കലിനെതിരെ നൽകിയ 35 ലക്ഷത്തിലധികം അപേക്ഷകൾ ഇപ്പോഴും തീർപ്പാക്കാതെ ഇരിക്കുകയാണ്. തൃണമൂലും ബിജെപിയും തമ്മിലുള്ള ആകെ വോട്ട് വ്യത്യാസം 32 ലക്ഷമാണെന്നിരിക്കെ, ഈ അപേക്ഷകൾ ഫലത്തെ മാറ്റിമറിക്കാൻ പോന്നതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. നിലവിലെ വേഗതയിൽ ഈ അപേക്ഷകൾ തീർപ്പാക്കാൻ നാല് വർഷമെടുക്കുമെന്ന് അഭിഭാഷക മേനക ഗുരുസ്വാമി പറഞ്ഞു. എന്നാൽ തൃണമൂലിന്റെ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. വോട്ടർമാരെ ഏറ്റവും കൂടുതൽ ഒഴിവാക്കിയ മാൾഡ, മുർഷിദാബാദ് മേഖലകളിലെ മണ്ഡലങ്ങളിൽ പോലും തൃണമൂലാണ് വിജയിച്ചതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. സുജാപൂർ (1.50 ലക്ഷം ഒഴിവാക്കൽ), രഘുനാഥ്ഗഞ്ച് (1.30 ലക്ഷം) തുടങ്ങി ഏറ്റവും കൂടുതൽ പേർ പട്ടികയ്ക്ക് പുറത്തായ അഞ്ച് മണ്ഡലങ്ങളിലും തൃണമൂൽ തന്നെയാണ് ജയിച്ചതെന്ന് ഇസി കോടതിയെ അറിയിച്ചു.
ബംഗാളിലെ 294 സീറ്റുകളിൽ 207 എണ്ണത്തിലും വിജയിച്ചാണ് ബിജെപി ചരിത്രത്തിലാദ്യമായി ഇവിടെ അധികാരത്തിലെത്തിയത്. വോട്ടർ പട്ടിക പുതുക്കലും 'അനധികൃത കുടിയേറ്റം' എന്ന വിഷയവും തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വലിയ ചർച്ചയായിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam