
തൂത്തുക്കുടി കസ്റ്റഡി മരണം: രാജ്യത്തെ നടുക്കിയ കസ്റ്റഡി കൊലപാത കേസിൽ സാത്താൻകുളം എസ്ഐ രാഗു ഗണേശിനെ ക്രൈം ബ്രാഞ്ച് സിഐഡി സംഘം അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തു.
തൂത്തുക്കുടി കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ കേസെടുക്കാന്‍ തെളിവുണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമര്‍ദ്ദനത്തിന്‍റെ തെളിവുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വരെ തിരുനെല്‍വേലി ഐജിയോ സിബിസിഐഡിയോ അന്വേഷണം ഏറ്റെടുക്കണം എന്ന കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സിഐഡി സംഘം അന്വേഷണം തുടങ്ങിയത്.
കൊലപാതകത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയടക്കം നടപടിയെടുത്തു. എഎസ്‍പി, ഡിഎസ്‍പി എന്നിവരെ സ്ഥലം മാറ്റി. കോണ്‍സ്റ്റബിള്‍ മഹാരാജിനെ സസ്പെന്‍ഡ് ചെയ്തു. പൊലീസുകാര്‍ക്കെതിരെ ജുഡീഷ്യല്‍ കമ്മീഷന്‍ ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിസഹകരിച്ചതായും സ്റ്റേഷനിലെത്തിയ കമ്മീഷനെ പൊലീസ് ഭീഷണിപ്പെടുത്തിയതായും കമ്മീഷന്‍ വെളിപ്പെടുത്തി. സുപ്രധാന തെളിവുകള്‍ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം തൂത്തുക്കുടി കസ്റ്റഡിമരണത്തിൽ പൊലീസ് വാദം തെറ്റെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കടയിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പൊലീസിനെ ബെനിക്സ് മർദ്ദിച്ചെന്നായിരുന്നു എഫ്ഐആർ. എന്നാൽ, പൊലീസിനോട് സംസാരിച്ച് ബെനിക്സ് മടങ്ങി വരുന്നത് ദൃശ്യങ്ങളിലുണ്ട്. കടയ്ക്ക് മുന്നിൽ വൻ സംഘർഷമോ വൻ ജനക്കൂട്ടമോ ഉണ്ടായിരുന്നില്ലെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam