
ദില്ലി: ദില്ലിയിൽ തെരുവുനായയുടെ കടിയേറ്റ് സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു. വസന്ത്കുഞ്ച് മേഖലയിലാണ് സംഭവം. അഞ്ചും ഏഴും വയസുള്ള കുട്ടികളാണ് മരിച്ചത്. ആനന്ദ് (7), ആദിത്യ (5) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഏഴ് വയസുള്ള കുട്ടിയെ വെള്ളിയാഴ്ച മുതൽ കാണാതായിരുന്നു. ഇന്ന് നടത്തിയ തെരച്ചിലിലാണ് ശരീരത്തിൽ നായയുടെ കടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. അഞ്ചു വയസുകാരൻ ഇന്ന് സമീപത്തെ പറമ്പിലേക്ക് പോയപ്പോഴാണ് തെരുവുനായകൾ കൂട്ടമായി ആക്രമിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി പോലീസ് അറിയിച്ചു. ദില്ലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മാര്‍ച്ച് പത്തിന് വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു ഏഴ് വയസുകാരനെ കാണാതാകുന്നത്. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി ലഭിച്ചിരുന്നതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നായകൾ കടിച്ചുകീറിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശത്ത് പന്നികളെയു ആടുകളെയും ആക്രിക്കമിക്കുന്ന തെരുവുനായ്ക്കൾ ഉള്ളതായും പൊലീസ് പറഞ്ഞു.
മാര്‍ച്ച് 12ന് കുട്ടിയെ കാണാതായതായി കാണിച്ച് വീണ്ടും പരാതി ലഭിച്ചു. ഈ കുട്ടി നേരത്തെ മരിച്ച ആനന്ദിന്റെ ഇളയ സഹോദരനായിരുന്നു. ആദിത്യയും ബന്ധുവായ 24-കാരൻ ചന്ദനും കാഴ്ചകൾ കാണാൻ പോയതായിരുന്നു. ചന്ദനിൽ നിന്ന് ആദിത്യ കുറച്ച് അകലെ ആയിരുന്നു. കുറച്ച് സമയത്തിന് ശേഷം അടുത്തെത്തിയ ചന്ദൻ കണ്ടത് നായകളുടെ കടിയേറ്റ് അവശനായ ആദിത്യനെയാണെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ തുടര്‍ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഇരുവരുടെയും മരണം നായയുടെ കടിയേറ്റാണെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam