തമിഴ്‌നാടിനെ ഞെട്ടിച്ച് ജാതിസംഘര്‍ഷം; തിരുനെല്‍വേലിയില്‍ മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെട്ടത് രണ്ടുപേര്‍

By Web TeamFirst Published Sep 17, 2021, 5:28 PM IST
Highlights

സെപ്റ്റംബര്‍ 13നാണ് ആദ്യ കൊലപാതകം നടന്നത്. മേല്‍ജാതിക്കാരനായ ശങ്കര സുബ്രഹ്മണ്യം(37) എന്നയാളുടെ തലയറുത്തായിരുന്നു കൊലപ്പെടുത്തിയത്.
 

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ മൂന്ന് ദിവസത്തിനിടെ രണ്ട് ജാതിക്കൊലപാതകങ്ങള്‍. പ്രദേശത്തെ സുരക്ഷ ശക്തമാക്കാനായി അഞ്ച് പൊലീസ് ടീമിനെ വിന്യസിച്ചു. സെപ്റ്റംബര്‍ 13നാണ് ആദ്യ കൊലപാതകം നടന്നത്. മേല്‍ജാതിക്കാരനായ ശങ്കര സുബ്രഹ്മണ്യം(37) എന്നയാളുടെ തലയറുത്തായിരുന്നു കൊലപ്പെടുത്തിയത്. 2013ല്‍ പട്ടിക വിഭാഗത്തിലെ യുവാവിനെ കൊലപ്പെടുത്തിയതിലെ പ്രതികാരമാണ് ശങ്കര സുബ്രഹ്മണ്യത്തെ കൊലപ്പെടുത്താന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു.

2013ല്‍ കൊല്ലപ്പെട്ട പട്ടികജാതി യുവാവിന്റെ ശവകുടീരത്തിന് മുകളിലാണ് ഇയാളുടെ തല കാണപ്പെട്ടത്. തുടര്‍ന്ന് പ്രദേശത്ത് സംഘാര്‍ഷാവസ്ഥ ഉടലെടുത്തു. ബുധനാഴ്ച ശങ്കര സുബ്രഹ്മണ്യത്തിന്റെ കൊലപാതകത്തിന് പ്രതികാരമുണ്ടായി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 35കാരനായ മാരിയപ്പന്‍ എന്നയാളെ തലയറുത്തു കൊലപ്പെടുത്തി. ശങ്കരസുബ്രഹ്മണ്യത്തെ കൊലപ്പെടുത്തിയ അതേ സ്ഥലത്താണ് മാരിയപ്പന്റെ തല കണ്ടെത്തിയത്.

2014ല്‍ നടന്ന ജാതിക്കൊലപാതകത്തില്‍ പ്രതിയായിരുന്നു മാരിയപ്പനെന്ന് പൊലീസ് പറഞ്ഞു. ശങ്കര സുബ്രഹ്മണ്യത്തിന്റെ കൊലപാതകത്തില്‍ ആറ് പേരും മാരിയപ്പന്റെ കൊലപാതകത്തില്‍ എട്ടുപേരും അറസ്റ്റിലായി. പ്രദേശത്ത് ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ വന്‍ സന്നാഹമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!