രാഷ്ട്രീയ വിവാദങ്ങള്‍ അവിടെ നില്‍ക്കട്ടെ; മോദി ക്യാബിനറ്റില്‍ 'ജെഎന്‍യു തിളക്കം'

By Web TeamFirst Published May 31, 2019, 11:41 PM IST
Highlights

.  ധനകാര്യമന്ത്രിയായ നിര്‍മ്മല സീതാരാമനും വിദേശകാര്യ മന്ത്രിയായ എസ് ജയശങ്കറുമാണ് ജെഎന്‍യുവില്‍ നിന്ന്  ബിരുദാനന്തര ബിരുദം നേടിയവര്‍.
 

ദില്ലി: ആദ്യ മോദി സര്‍ക്കാരിന്‍റെ കാലത്ത് പ്രക്ഷോഭങ്ങള്‍ കൊണ്ട് നിരന്തരം ശ്രദ്ധാകേന്ദ്രമായിരുന്ന ജെഎന്‍യു സര്‍വ്വകലാശാല. ഇപ്പോള്‍ ജെഎന്‍യു വാര്‍ത്തകളില്‍ നിറയുന്നത് മോദി ക്യാബിനറ്റിലെ' ജെഎൻയു തിളക്കത്തിലൂടെയാണ്'. മോദി സര്‍ക്കാരിന്‍റെ 58 അംഗ മന്ത്രിസഭയില്‍ രണ്ടുപേര്‍ ജെഎന്‍യുവിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.  ധനകാര്യമന്ത്രിയായ നിര്‍മ്മല സീതാരാമനും വിദേശകാര്യ മന്ത്രിയായ എസ് ജയശങ്കറുമാണ് ജെഎന്‍യുവില്‍ നിന്ന്  ബിരുദാനന്തര ബിരുദം നേടിയവര്‍.

1980 ല്‍ ജെഎന്‍യുവില്‍ വച്ചാണ് നിര്‍മ്മലാ സീതാരാമ്മന്‍ എക്കണോമിക്സില്‍ ബിരുദാനന്തര ബിരുദം ചെയ്യുന്നത്. ഇവിടെ വച്ചാണ് പങ്കാളി പരകലാ പ്രഭാകറിനെ നിര്‍മ്മല കണ്ടുമുട്ടുന്നതും പിന്നീട് വിവാഹം ചെയ്യുന്നതും. നിര്‍മ്മല സീതാരാമ്മന്‍ ബിജെപിയിലേക്ക് ചാഞ്ഞെങ്കിലും പ്രഭാകറിന്‍റേത് കോണ്‍ഗ്രസ് അനുഭാവമുള്ള കുടുംബമായിരുന്നു.

കഴിഞ്ഞ തവണ പ്രതിരോധ വകുപ്പായിരുന്നെങ്കില്‍ ഇത്തവണ ധനകാര്യ വകുപ്പാണ് നിര്‍മ്മല കൈകാര്യം ചെയ്യുന്നത്. ഇന്ദിരാഗാന്ധിക്ക് ശേഷം ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യത്തെ വനിതാ മന്ത്രിയാണ് നിര്‍മ്മല. ഇതിന് മുന്‍പ് നിര്‍മ്മല കൈകാര്യം ചെയ്തിരുന്ന പ്രതിരോധ വകുപ്പ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ചെയ്തിട്ടുണ്ട്. ഇന്ദിരക്ക് ശേഷം ഇതാദ്യമായാണ് ഈ രണ്ട് മന്ത്രാലയങ്ങളുടെ ചുമതല ഒരു വനിതാ മന്ത്രിക്ക് ലഭിക്കുന്നത്.

മോദി മന്ത്രിസഭയിലേക്ക് അപ്രതീക്ഷിത എന്‍ട്രി നടത്തിയ മോദിയുടെ വിശ്വസ്തന്‍ എസ് ജയശങ്കറാണ് മറ്റൊരു ജെഎന്‍യു പൂര്‍വ്വ വിദ്യാര്‍ത്ഥി. സെന്‍റ് സ്റ്റീഫന്‍ കോളേജില്‍ നിന്നും  ബിരുദം പൂര്‍ത്തിയാക്കിയ ജയശങ്കര്‍ ജെഎന്‍യുവില്‍ പൊളിറ്റക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം ചെയ്തു. പിന്നീട് ഇവിടെ വച്ച് തന്നെ ഇന്‍റര്‍നാഷണല്‍ റിലേഷന്‍സില്‍ പിഎച്ച്ഡി യും ചെയ്തിരുന്നു. 

click me!