
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ട് ചരക്ക് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു. ബാങ്കുരയിലെ ഒൺഡ റെയിൽവേ സ്റ്റേഷനിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ബാങ്കുരയിലെ ഒണ്ഡ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന മെയിന്‍റൻസ് ട്രെയിനില്‍ ചരക്ക് ട്രെയിൻ വന്ന് ഇടിക്കുകയായിരുന്നു. അപകടത്തില്‍ എട്ട് ബോഗികള്‍ പാളം തെറ്റി മറിഞ്ഞു.ഒരു ട്രെയിനിന്റെ പിറകിൽ രണ്ടാമത്തെ ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്. ഒരു ലോക്കോ പൈലറ്റിന് പരിക്കേറ്റതായി റെയിൽവേ സ്ഥിരീകരിച്ചു. സിഗ്നൽ പ്രശ്നമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അപകടത്തെ തുടർന്ന് മേഖലയിലെ റെയിൽ ഗതാഗതം തടസ്സപ്പെട്ടു.
റെഡ് സിഗ്നൽ മറികടന്ന് വന്നാണ് ഗുഡ്സ് ട്രെയിൻ ഇടിച്ചത്. ബോഗികള്‍ പാളം തെറ്റി മറിഞ്ഞതോടെയാണ് ഖരഗ്പൂര്‍ - ബാങ്കുര, ആദ്ര ലൈനിലെ റെയില്‍ ഗതാഗതം തടസപ്പെട്ടത്. രാവിലെ എട്ട് മണിയോടെ ആദ്ര മിഡ്നാപൂര്‍ സെക്ഷനിലെ റെയില്‍വെ ഗതാഗതം പുനസ്ഥാപിക്കാനായി. അപകടത്തെ തുടര്‍ന്ന് പതിനാല് ട്രെയിനുകള്‍ റദ്ദാക്കുകയും 3 ട്രെയിനുകള്‍ വഴി തിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്. രണ്ട് ട്രെയിനുകള്‍ പകുതിയോടെ യാത്ര അവസാനിപ്പിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഒഡിഷയിലെ ബാലസോറിൽ രണ്ട് ട്രെയിനുകൾ പാളംതെറ്റിയുണ്ടായ അപകടത്തിൽ മുന്നൂറിന് അടുത്ത് ആളുകൾ മരിച്ച സംഭവം നടന്ന് ആഴ്ചകൾക്ക് പിന്നാലെയാണ് സിഗ്നലിൽ തെറ്റി വീണ്ടും ട്രെയിനുകൾ കൂട്ടിയിടിക്കുന്ന സാഹചര്യമുണ്ടായത്. കഴിഞ്ഞ ജൂണ്‍ രണ്ടിന് ചെന്നൈയിലേക്ക് പുറപ്പെട്ട കോറമാണ്ഡല്‍ എക്സ്പ്രസ് ഗുഡ്സ് ട്രെയിനില്‍ ഇടിച്ച് പാളം തെറ്റിയ കോച്ചുകളിലേക്ക് ഹൗറയിലേക്ക് പുറപ്പെട്ട യശ്വന്ത്പൂര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് കൂട്ടിയിടിച്ചായിരുന്നു അന്ന് അപകടം സംഭവിച്ചത്. 292 പേര്‍ക്കാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെടുകയും 1100 ലേറെ പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. സിഗ്നലിൽ തകരാറാണ് അന്നത്തെ അപകടത്തിനും കാരണമായതെന്നായിരുന്നു വിലയിരുത്തൽ.
ഗ്യാസ് സിലിണ്ടർ ലോറിയിടിച്ച് കയറി, ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ മരിച്ചു, മൂന്നാമന് ഗുരുതര പരിക്ക്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam