വിദേശത്തുനിന്ന് വരുന്ന രണ്ട് ശതമാനം പേരില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശം

Published : Jun 30, 2022, 10:07 AM IST
വിദേശത്തുനിന്ന് വരുന്ന രണ്ട് ശതമാനം പേരില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശം

Synopsis

ഏതെങ്കിലും 2 ശതമാനം പേരെ പരിശോധിച്ച് അതിൽ പോസിറ്റീവ് ആകുന്ന സാമ്പിളുകൾ ജനിതക ശ്രേണികരണത്തിന് അയയ്ക്കാനാണ് നിർദേശം. രാജ്യത്ത് നിലവിലുള്ള ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളെ കൊവിഡ് നിരീക്ഷണ സംവിധാനവുമായി സംയോജിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ്  പകർച്ചവ്യാധി നിരീക്ഷണ പ്രവർത്തനങ്ങൾക്കുള്ള പുതുക്കിയ മാർഗ്ഗനിർദേശം കേന്ദ്രം പുറത്തിറക്കിയത്.

ദില്ലി: വിദേശത്ത് നിന്ന് വരുന്നവരിൽ രണ്ട് ശതമാനം പേരെ ആർ റ്റി പി സി ആർ പരിശോധനയ്ക്ക് വിധേയമാക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശം. ഏതെങ്കിലും 2 ശതമാനം പേരെ പരിശോധിച്ച് അതിൽ പോസിറ്റീവ് ആകുന്ന സാമ്പിളുകൾ ജനിതക ശ്രേണികരണത്തിന് അയയ്ക്കാനാണ് നിർദേശം.

രാജ്യത്ത് നിലവിലുള്ള ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളെ കൊവിഡ് നിരീക്ഷണ സംവിധാനവുമായി സംയോജിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ്  പകർച്ചവ്യാധി നിരീക്ഷണ പ്രവർത്തനങ്ങൾക്കുള്ള പുതുക്കിയ മാർഗ്ഗനിർദേശം കേന്ദ്രം പുറത്തിറക്കിയത്. സാമ്പിൾ ശേഖരിക്കുന്നത് മുതൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ വരെ ഓരോ ഘട്ടത്തിലും സൂക്ഷ്മമായി നിരീക്ഷിക്കുകയും രോഗത്തെ സംബന്ധിച്ച വിവരങ്ങൾ ഏകോപിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്നലെ പറഞ്ഞിരുന്നു. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്‍ വിളിച്ച് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുന്നുണ്ട്. എല്ലാ ജില്ലകള്‍ക്കും പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. ആയിരത്തിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നല്‍കിയിട്ടുണ്ട്. കേസുകള്‍ ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ആശുപത്രികളിലും ഐസിയുവിലും ചികിത്സ തേടുന്നവരുടെ എണ്ണം കുറവാണ്. 27,991 ആക്ടീവ് കേസുകളില്‍ 1,285 പേര്‍ ആശുപത്രികളിലും 239 പേര്‍ ഐസിയുവിലും 42 പേർ വെന്റിലേറ്ററുകളിലും ചികിത്സയിലുണ്ട്. പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും വാക്‌സീന്‍ എടുക്കാത്തവരിലുമാണ് രോഗം ഗുരുതരമാകുന്നത്. അത്തരക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

എല്ലാ കാലവും അടച്ചിടല്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ല. കൊവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. ആരില്‍ നിന്നും ആരിലേക്കും കൊവിഡ് ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ വ്യക്തിപരമായ ശ്രദ്ധ ഏറെ പ്രധാനമാണ്. കൊവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും നിര്‍ബന്ധമായി മാസ്‌ക് ധരിക്കണം. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈ വൃത്തിയാക്കണം. കൈ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്‍ശിക്കരുത്. ആദ്യ ഡോസും രണ്ടാം ഡോസും കരുതല്‍ ഡോസും എടുക്കാനുള്ള എല്ലാവരും വാക്‌സീന്‍ എടുക്കണമെന്നും മന്ത്രി നി‍ർദേശിച്ചു.

സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ കുട്ടികളിൽ പ്രത്യേകം ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു. കൃത്യമായി മാസ്‌ക് ധരിപ്പിച്ച് മാത്രമേ സ്‌കൂളിലേക്ക് അയക്കാവൂ. 12 വയസിന് മുകളിലുള്ള എല്ലാ കുട്ടികള്‍ക്കും കൊവിഡ് വാക്‌സീന്‍ നല്‍കണം. കുട്ടികളില്‍ നിന്നും പ്രായമുള്ളവരിലേക്കും മറ്റ് അസുഖമുള്ളവരിലേക്കും കൊവിഡ് ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധ വേണം. ജലദോഷം, പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവര്‍ ഇവരുമായി ഇടപഴകരുത്. പുറത്ത് പോയി വരുന്നവരില്‍ നിന്നും അവരിലേക്ക് രോഗം പടരാനും അവര്‍ക്ക് ഗുരുതരമാകാനും സാധ്യതയേറെയാണ്. രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളുകളില്‍ വിടരുത്. അധ്യാപകരും ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

രോഗലക്ഷണങ്ങളുള്ളവര്‍ കൊവിഡ് പരിശോധന നടത്തുകയും വിശ്രമിക്കുകയും വേണം. പ്രായമായവര്‍, മറ്റ് അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ച് വിദഗ്‍ധ ചികിത്സ ഉപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 
 
 

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ