
ചണ്ഡീഗഢ്: ഓൺലൈൻ ടാക്സി സേവനദാതാക്കളായ യൂബറിന്റെയും റാപ്പിഡോയുടെയും ലൈസൻസ് സസ്പെൻഡ് ചെയ്ത് ചണ്ഡീഗഢ് ഭരണകൂടം. സുരക്ഷാ-പ്രവർത്തന മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടുകമ്പനികളുടെയും ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്. സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി(എസ്ടിഎ)യുടേതാണ് നടപടി.
നേരത്തേ ഓല, ഇൻഡ്രൈവ് എന്നീ കമ്പനികളുടെ ലൈസൻസും സമാനരീതിയിൽ ചണ്ഡീഗഢിൽ സസ്പെൻഡ് ചെയ്തിരുന്നു. ഓൺലൈൻ ആപ്പ് അധിഷ്ഠിത ടാക്സി സേവനങ്ങൾ നൽകുന്ന നാല് പ്രമുഖ കമ്പനികൾക്ക് വിലക്കേർപ്പെടുത്തിയതോടെ ചണ്ഡീഗഢ്, മൊഹാലി, പഞ്ച്കുള എന്നിവിടങ്ങളിലെ സ്ഥിരംയാത്രക്കാരടക്കം പ്രയാസത്തിലായിരിക്കുകയാണ്.
ഡ്രൈവർമാരുടെ ഇൻഷുറൻസ്, പരിശീലനം, യാത്രാനിരക്ക്, സർവീസിന് ഉപയോഗിക്കന്ന വാഹനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കമ്പനികൾ ലംഘിച്ചതായാണ് എസ്ടിഎയുടെ കണ്ടെത്തൽ. ഇത് പരിഹരിക്കാനായി ഒട്ടേറെ അവസരങ്ങൾ നൽകിയെങ്കിലും കമ്പനികൾ അതിന് തയ്യാറായില്ലെന്നും അതിനാലാണ് യൂബറിനും റാപ്പിഡോയ്ക്കും വിലക്കേർപ്പെടുത്തിയതെന്നും എസ്ടിഎ അറിയിച്ചു.
ചണ്ഡീഗഢ് ഭരണകൂടം ഏർപ്പെടുത്തിയ യാത്രാനിരക്ക് നടപ്പാക്കാത്തതാണ് യൂബറിന്റെ പ്രധാനവീഴ്ചയെന്നാണ് എസ്ടിഎയുടെ റിപ്പോർട്ടിൽ പറയുന്നത്. സർക്കാർ നിശ്ചയിച്ച നിരക്കിനെക്കാളും പലമടങ്ങാണ് പലപ്പോഴും യൂബർ ഈടാക്കുന്നതെന്നും പരാതിയുയർന്നിരുന്നു. ഇതിനൊപ്പം യൂബറിന്റെ ഡ്രൈവർമാർക്കുള്ള സബ്സ്ക്രിപ്ഷൻ-റീച്ചാർഡ് മോഡലിലും വീഴ്ചകൾ കണ്ടെത്തി. മാത്രമല്ല, നിയമവിരുദ്ധമായി യൂബർ സർവീസിന് സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കുന്നതായും എസ്ടിഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിഷയത്തിൽ പലതവണ യൂബർ അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരിശോധനയ്ക്കായി പോയ ദിവസങ്ങളിലെല്ലാം ഇവരുടെ പ്രാദേശിക ഓഫീസ് അടഞ്ഞുകിടക്കുകയായിരുന്നുവെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. റാപ്പിഡോയ്ക്കെതിരേയും സമാനമായ പരാതികളാണുണ്ടായിരുന്നത്. ഇതിനുപുറമേ ബൈക്ക് ടാക്സി ഡ്രൈവർമാർക്ക് റാപ്പിഡോ നൽകുന്ന ഇൻഷുറൻസ് പരിമിതമാണെന്നും നിയമപ്രകാരമുള്ള ഇൻഷുറൻസ് നൽകുന്നില്ലെന്നും എസ്ടിഎ പറഞ്ഞു. റാപ്പിഡോയുടെ ഓഫീസും അടഞ്ഞുകിടക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam