കർണാടകയിൽ ഇഡി കോൺഗ്രസ് നേതാക്കളെ രാഷ്ട്രീയ പ്രേരിതമായി വേട്ടയാടുന്നുവെന്ന് രൺദീപ് സിങ് സുർജേവാല ആരോപിച്ചു. സതീഷ് ജർക്കിഹോളിക്കെതിരായ റെയ്ഡ് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പരാജയഭീതിയിലായ ബിജെപി നടത്തുന്ന പ്രതികാരമാണിതെന്നും കോൺഗ്രസ് തലകുനിക്കില്ലെന്നും വ്യക്തമാക്കി.
ബെംഗളൂരു: കർണാടകയിൽ ഇഡി പാർട്ടി നേതാക്കളെ വേട്ടയാടുന്നുവെന്ന് കോൺഗ്രസ്. കോൺഗ്രസ് നേതാവ് സതീഷ് ജർക്കിഹോളിക്കെതിരായ റെയ്ഡ് ചൂണ്ടിക്കാട്ടിയാണ് ആരോപണം. കർണാടകയിൽ 13 നേതാക്കളെ ഇഡി വേട്ടയാടുന്നുവെന്ന് രൺദീപ് സുർജെവാല എക്സിൽ പറഞ്ഞു. മോദി സർക്കാർ കോൺഗ്രസ് നേതാക്കൾക്കെതിരെ അഴിച്ചുവിട്ടിരിക്കുന്ന രാഷ്ട്രീയ പ്രേരിതമായ വേട്ടയാടൽ പഴയ കഥ മാത്രമാണ്. കന്നഡിഗരെ സേവിക്കുന്നതിൽ നിന്ന് കോൺഗ്രസ് നേതാക്കളെ തടയാനോ ഭയപ്പെടുത്താനോ അതുകൊണ്ട് ഒരിക്കലും കഴിയില്ലെന്നും സുർജെവാല.
ദളിത്-ആദിവാസി (ST) വിഭാഗത്തിലെ പ്രമുഖ നേതാക്കളിലൊരാളായ സതീഷ് ജാർക്കിഹോളിക്കെതിരെ തുടർച്ചയായി നടക്കുന്ന രാഷ്ട്രീയ വേട്ടയാടലുകളും റെയ്ഡുകളും പരാജയഭീതിയിലായ ബിജെപി നടത്തുന്ന രാഷ്ട്രീയ പ്രതികാരത്തിന്റെ ഉദാഹരണം മാത്രമാണെന്നും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, വൻ തകർച്ച നേരിട്ട ബിജെപി-ജെഡിഎസ് സഖ്യം നടത്തിയ വേട്ടയാടലുകളുടെ പട്ടിക തന്നെ കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഗം പറഞ്ഞു. ഇഡി വേട്ടയാടുന്ന നേതാക്കളുടെ പട്ടികയും അദ്ദേഹം പുറത്തുവിട്ടു
ഡി.കെ. ശിവകുമാർ, അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ ഡി.കെ. സുരേഷ്, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രി ജി. പരമേശ്വര, ബി.സെഡ്. സമീർ അഹമ്മദ് ഖാൻ, എംപി ഇ. തുകാറാം, ബി. നാഗേന്ദ്രയെ റെയ്ഡ് തുടങ്ങിയ പ്രധാന നേതാക്കളെ റെയ്ഡ് ചെയ്തു. കേന്ദ്രമന്ത്രി കുമാരസ്വാമി, ബിജെപി നേതാവ് രേണുകാചാര്യ, വിവാദനായകൻ ജനാർദ്ദന റെഡ്ഡി എന്നിവരെ വിചാരണ ചെയ്യാനുള്ള അനുമതി കർണാടക ഗവർണറുടെ മുന്നിൽ കുടുങ്ങിക്കിടക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നതെന്നും കർണാടക പിസിസി തലകുനിക്കില്ലെന്നും ഭയപ്പെടില്ലെന്നും ജനങ്ങളെ സേവിക്കുന്നതും കോൺഗ്രസിന്റെ ഗ്യാരന്റികൾ നടപ്പിലാക്കുന്നതും തുടർന്ന് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
