
ദില്ലി: ഉദയ്പൂർ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മുപ്പതുകാരനായ ഉദയ്പൂർ സ്വദേശി മൊഹമ്മദ് മൊഹ്സിൻ ആണ് പിടിയിലായത്. മുഖ്യപ്രതികളെ ഇയാൾ സഹായിച്ചെന്ന് എൻഐഎ വൃത്തങ്ങൾ സൂചിപ്പിച്ചു. ജൂൺ 28നാണ് നൂപുർ ശർമ്മയ അനുകൂലിച്ച് പോസ്റ്റിട്ട കനയ്യലാലിനെ കഴുത്തറുത്ത് കൊന്നത്. ഇത് വരെ അഞ്ച് പേരെ ആണ് സംഭവത്തിൽ പിടികൂടിയത്.
അതേസമയം, പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിച്ച നാല് പ്രതികളെയും എന്‍ഐഎ ചോദ്യം ചെയ്യുകയാണ്. പ്രതികളുടെ ഭീകരബന്ധം സംബന്ധിച്ച് എന്‍ഐഎയും രാജ്സ്ഥാന്‍ എടിഎസും തമ്മിലുള്ള ഭിന്നത തുടരുകയാണ്. പാകിസ്ഥാന്‍ ബന്ധമടക്കം വ്യക്തമായ സാഹചര്യത്തില്‍ പ്രതികൾക്ക് നേരിട്ട് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന നിലപാടിലാണ് എടിഎസ്. എന്നാല്‍ നേരിട്ടുള്ള ഭീകര ബന്ധത്തിന് തെളിവില്ലെന്നും ഭീകരസംഘടനകളില്‍ ആകൃഷ്ടരായവരാണ് പ്രതികളെന്നുമാണ് എന്‍ഐഎയുടെ നിഗമനം.
Read Also: ഉദയ്പൂർ കൊലപാതകത്തിന്റെ നിർദ്ദേശം വന്നത് പാക്കിസ്ഥാനിൽ നിന്ന്, സൂത്രധാരൻ സൽമാൻ
പാകിസ്ഥാന്‍ സ്വദേശിയായ ഒരു സല്‍മാനുമായി ഇവർക്ക് ബന്ധമുണ്ട്. സല്‍മാനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും എന്‍ഐഎ അന്വേഷിക്കുകയാണ്. പ്രതികളിലൊരാൾ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ ഗുലാബ് ചന്ദ് കട്ടാരിയ പങ്കെടുത്ത ചടങ്ങിൽ നില്കുന്ന ചിത്രങ്ങൾ പുറത്തു വന്നത് പാർട്ടിയെ വെട്ടിലാക്കിയിരുന്നു. പ്രതികൾക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും ഒരു തീർത്ഥാടനം കഴിഞ്ഞ് എത്തിയവരെ സ്വീകരിച്ച ചടങ്ങു മാത്രമാണെന്നും ഗുലാബ് ചന്ദ് കട്ടാരിയ വിശദീകരിച്ചു. .
റിയാസ് അക്താരിയുടെ വണ്ടി നമ്പർ 2611!
കേസിലെ പ്രതി റിയാസ് അക്താരിയുടെ ബൈക്ക് നമ്പർ 2611 എന്നാണ്. 5000 രൂപ അധികം നൽകി സ്വന്തമാക്കിയതാണ് ഈ നമ്പറെന്ന് രാജസ്ഥാൻ പൊലീസ് പറയുന്നു. മുംബൈ ഭീകരാക്രമണത്തെ സൂചിപ്പിക്കുന്നതാണ് 2611. പ്രതികൾക്ക് പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് രാജസ്ഥാൻ പൊലീസ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് റിയാസിന്റെ വണ്ടി നമ്പ വിവരവും പൊലീസ് വെളിപ്പെടുത്തിയത്. RJ 27 AS 2611 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ബൈക്ക് ഇപ്പോൾ ഉദയ്പൂരിലെ ധൻമണ്ഡി പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്. റിയാസ് ബോധപൂർവം 2611 എന്ന നമ്പർ ആവശ്യപ്പെടുകയും ഇതിനായി അധികം 5,000 രൂപ അധികമായി നൽകിയതായും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
കൊലപാതകത്തിന് ശേഷം ഇരുവരും രക്ഷപ്പെടാൻ ശ്രമിച്ചതും ഈ ബൈക്കിലാണ്. 2013ൽ എച്ച്‌ഡിഎഫ്‌സിയിൽ നിന്ന് ലോൺ എടുത്താണ് റിയാസ് അക്തരി ബൈക്ക് വാങ്ങിയതെന്ന് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് (ആർടിഒ) രേഖകൾ വ്യക്തമാക്കുന്നു. വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി 2014 മാർച്ചിൽ അവസാനിച്ചു. 2014ൽ നേപ്പാൾ സന്ദർശിച്ചതായി റിയാസിന്റെ പാസ്‌പോർട്ട് രേഖകൾ വ്യക്തമാക്കുന്നു.