
ഒരിടവേളയ്ക്ക് ശേഷം ട്വിറ്ററും കേന്ദ്ര സർക്കാരും തമ്മിലുള്ള പോര് വീണ്ടും കനക്കുക്കയാണ്. ചില അക്കൗണ്ടുകളും ട്വീറ്റുകളും നീക്കം ചെയ്യാനുള്ള കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ ട്വിറ്റർ കർണാടക ഹൈക്കോടതിയെ സമീപിച്ചതാണ് വിഷയം വീണ്ടും സജീവമാക്കിയിരിക്കുന്നത്. എൺപതിലധികം എക്കൌണ്ടുകളും അതിൽ നിന്ന് പുറത്തു വന്ന ട്വീറ്റുകളും നീക്കം ചെയ്യാനാണ് കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. കർഷക സമരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ട്വീറ്റുകളും, സിഖ് രാഷ്ട്രം ആവശ്യപ്പെട്ട ട്വിറ്റർ അക്കൌണ്ടുകളും, കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിന് പറ്റിയ വീഴ്ച്ചകളെ കുറിച്ചുള്ള ട്വീറ്റുകളുമായിരുന്നു പട്ടികയിൽ അധികവും. ഇവ നീക്കം ചെയ്യാനുള്ള അവസാന തീയ്യതിയായി ട്വിറ്ററിന് നൽകിയിരുന്നത് ജൂലൈ നാലായിരുന്നു. അതിന് മുമ്പ് നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് സർക്കാർ കഴിഞ്ഞ മാസം ട്വിറ്ററിന് മുന്നറിയിപ്പ് നൽകി.
'സ്വകാര്യത മുഖ്യം'; ലോക്കേഷന്‍ ഹിസ്റ്ററിയ്ക്ക് കടിഞ്ഞാണിട്ട് ഗൂഗിള്‍
മുന്നറിയിപ്പിന് പിന്നാലെ ട്വിറ്റർ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത് പ്രകാരം അക്കൊണ്ടുകൾ നീക്കം ചെയ്തുവെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നത്. എന്നാൽ ഇക്കാര്യത്തിൽ ട്വിറ്റർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഐടി നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേന്ദ്രം ട്വീറ്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് ചൂണ്ടികാണിച്ചാണ് ഇപ്പോൾ ട്വിറ്റർ വീണ്ടും കോടതിയിൽ എത്തിയിരിക്കുന്നത്.അക്കൌണ്ട് ഉടമകൾക്ക് നോട്ടീസ് നൽകാതെയാണ് ചില ട്വീറ്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്. രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടുകളിലെ ഉള്ളടക്കവും സർക്കാർ നല്തിയ പട്ടികയിലുണ്ടെന്നും, ഇത് നീക്കം ചെയ്യുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിൻറെ ലംഘനമാണ് എന്നും ട്വിറ്റർ വ്യക്തമാക്കി.
വിദേശ സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ കോടതിയെ സമീപിക്കാനുള്ള അവകാശമുള്ളത് പോലെ തന്നെ ഇവിടുത്തെ നിയമങ്ങൾ പാലിക്കാനുള്ള ഉത്തരവാദിത്തവുമുണ്ട് എന്നാണ് ട്വിറ്ററിൻറെ നീക്കത്തോട് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആയിരത്തിലധികം അക്കൌണ്ടുകൾ പിൻവലിക്കാൻ കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. വലിയ സമ്മർദ്ദങ്ങൾക്കും നേർക്കുനേർ പോരിനുമൊടുവിലാണ് അന്ന് ട്വിറ്റർ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട മുഴുവൻ അക്കൌണ്ടുകളും നീക്കം ചെയ്തത്. മെയ്യിൽ ട്വിറ്ററിൻറെ ഇന്ത്യയിലെ ഓഫീസുകളിൽ റെയ്ഡ് നടന്നു. തുടർന്നുള്ള മാസങ്ങളിൽ ട്വിറ്ററിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നടന്നു. ട്വിറ്ററിന് പകരമായി കൂ ആപ്പ് ഉപയോഗിക്കണമെന്ന പ്രചാരണവും അന്ന് ശക്തമായി.
കമൽഹാസന്റെ മാസ് പുഷ് അപ്പുകൾ; 'വിക്രം' ലൊക്കേഷൻ വീഡിയോയുമായി ലോകേഷ് കനകരാജ്
ബിജെപി അംഗങ്ങളുടേതുൾപ്പടെ സർക്കാരുമായി അടുത്തു നിൽക്കുന്നവരുടെ ബ്ലൂ ടിക്ക് ഒഴിവാക്കിയും, സർക്കാരുമായി ബന്ധപ്പെട്ട ട്വിറ്റര്‍ അക്കൗണ്ടുകളെ തിരിച്ചറിയാനുള്ള നടപടി വ്യാപിപ്പിക്കുന്ന പദ്ധതിയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയുമൊക്കെ ട്വിറ്ററും അന്ന് സമ്മർദ്ദം ചെലുത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam