ഐക്യരാഷ്ട്ര സഭയ്ക്ക് വൻ കടബാധ്യത: ഇന്ത്യക്ക് കിട്ടാനുള്ളത് 38 ദശലക്ഷം ഡോളർ

By Web TeamFirst Published Apr 17, 2019, 7:17 PM IST
Highlights

ഏറ്റവും വേഗം  സാമ്പത്തിക പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ സ്ഥിതി സങ്കീർണ്ണമാകുമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്

ന്യൂയോർക്ക്: ലോകത്താകമാന സമാധാന ശ്രമങ്ങൾക്കായി സൈനികരെ ഉപയോഗപ്പെടുത്തിയ ഇനത്തിൽ ഐക്യരാഷ്ട്രസഭയ്ക്ക് വൻ കടബാധ്യത. ഇതിൽ ഏറ്റവുമധികം പണം നൽകാനുള്ളത് ഇന്ത്യക്ക്. 38 ദശലക്ഷം ഡോളറാണ് ഇന്ത്യക്ക് കിട്ടാനുള്ളത്. ആകെ 265 ദശലക്ഷം ഡോളറാണ് വിവിധ രാജ്യങ്ങൾക്ക് ഐക്യരാഷ്ട്ര സഭ നൽകാനുള്ളത്. 

ഈ വർഷം ജൂൺ മാസം ആകുമ്പോഴേക്കും കട ബാധ്യത 588 ദശലക്ഷം ഡോളറായി മാറുമെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് പറഞ്ഞു. സഭയുടെ സാമ്പത്തിക പ്രതിസന്ധിയിൽ വലിയ ഉത്കണ്ഠയാണ് അദ്ദേഹം ഉന്നയിച്ചത്.

ഇന്ത്യ കഴിഞ്ഞാൽ റുവാണ്ടയ്ക്കാണ് കൂടുതൽ പണം നൽകാനുള്ളത്. 31 ദശലക്ഷം ഡോളർ. പാക്കിസ്ഥാന് 28 ദശലക്ഷവും ബംഗ്ലാദേശിന് 25 ദശലക്ഷവും നേപ്പാളിന് 23 ദശലക്ഷവും നൽകാനുണ്ട്. 

സംഘർഷം നിലനിൽക്കുന്ന രാജ്യങ്ങളാണ് പലപ്പോഴും ഐക്യരാഷ്ട്ര സഭ വഴി മറ്റ് രാജ്യങ്ങളുടെ സൈനിക സേവനം ഉപയോഗിക്കുന്നത്. ഈ രാജ്യങ്ങൾ സേവനത്തിനുള്ള പണം നൽകാതെ വരുമ്പോഴാണ് ഐക്യരാഷ്ട്ര സഭ കടത്തിലാകുന്നത്. എല്ലാ രാജ്യങ്ങളും സ്വന്തം സൈന്യത്തെ വളർത്തിയെടുക്കണമെന്ന് ഗുട്ടറെസ് പറഞ്ഞു.

2010 ൽ ഐക്യരാഷ്ട്ര സഭയ്ക്ക് 412 ദശലക്ഷം ഡോളർ ബജറ്റിൽ മിച്ചം പിടിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ എട്ട് വർഷം കഴിഞ്ഞപ്പോഴേക്കും വൻ ബാധ്യതയാണ് ഐക്യരാഷ്ട്ര സഭയ്ക്കുണ്ടായകത്. 2018 ൽ 735 ദശലക്ഷം രൂപയുടെ കമ്മി ബജറ്റാണ് അവതരിപ്പിച്ചത്.

എല്ലാ അംഗരാജ്യങ്ങളോടും 30 ദിവസത്തിനുള്ളിൽ തരാനുള്ള മുഴുവൻ തുകയും നൽകാൻ ഗുട്ടറെസ് ആവശ്യപ്പെട്ടിട്ടുണ്ട്. 2015 ൽ 67 ഉം 2016 ൽ 63 ഉം 2017 ൽ 73 ഉം 2018 ൽ 73 ഉം 2019 ൽ 74 ഉം അംഗരാജ്യങ്ങൾ മാത്രമാണ് ഐക്യരാഷ്ട്രസഭയ്ക്ക് പണം കൃത്യമായി നൽകിയത്. ഇനിയും 529 ദശലക്ഷം ഡോളർ അംഗരാജ്യങ്ങളിൽ നിന്ന് ഐക്യരാഷ്ട്ര സഭയ്ക്ക് കിട്ടാനുണ്ട്.

 

click me!