കശ്മീര്‍ പ്രശ്നത്തിൽ ചര്‍ച്ച; യുഎന്‍ രക്ഷാസമിതി യോഗം ചേരുന്നു

By Web TeamFirst Published Aug 16, 2019, 8:34 PM IST
Highlights

കൗൺസിൽ യോഗത്തിന് മുൻപ് പാകിസ്ഥാൻ അമേരിക്കയുടെ പിന്തുണ തേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ജനീവ: കശ്മീര്‍ പ്രശ്‍നം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി യോഗം ചേരുന്നു. കശ്മീര്‍ പ്രശ്നം ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് യോഗത്തില്‍ റഷ്യ ആവശ്യപ്പെട്ടു. ഇന്ത്യക്ക് അനുകൂലമായ നിലപാടാണ് ബ്രിട്ടനും ഫ്രാന്‍സും സ്വീകരിച്ചിരിക്കുന്നത്.  എന്നാല്‍ കശ്മീരിലെ സാഹചര്യം അപകടകരമെന്നും പാകിസ്ഥാനുമായി ഇന്ത്യ ചര്‍ച്ച ചെയ്യേണ്ടിയിരുന്നെന്നും  ചൈന അഭിപ്രായപ്പെട്ടു. അതേസമയം കൗൺസിൽ യോഗത്തിന് മുൻപ് പാകിസ്ഥാൻ അമേരിക്കയുടെ പിന്തുണ തേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ട്രംപിനെ ഇമ്രാൻ ഖാൻ ഫോണിൽ ബന്ധപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യ-പാക് പ്രശ്നം അജണ്ടയിലുള്‍പ്പെടുത്തി കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈനയുടെ ആവശ്യം പരിഗണിച്ചാണ് ചര്‍ച്ച.  കശ്മീരിനെ വിഭജിക്കുകയും ലഡാക്കിനെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്ത ഇന്ത്യയുടെ നടപടിയില്‍ നേരത്തെ തന്നെ ചൈന അതൃപ്തി അറിയിച്ചിരുന്നു. 

ഐക്യരാഷ്ട്ര രക്ഷാസമിതി  തര്‍ക്ക പ്രദേശമായി പ്രഖ്യാപിച്ച കശ്മീരില്‍ ഇന്ത്യക്ക് എങ്ങിനെ ഏകപക്ഷീയ നിലപാട് എടുക്കാനാകുമെന്നാണ് ചൈനയുടെ ചോദ്യം. അതേ സമയം കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി  ചര്‍ച്ചയിലൂടെ പരിഹരിക്കട്ടെയന്നെ നിലപാടിലാണ് യുഎന്‍ രക്ഷാസമിതിയിലെ മറ്റ് സ്ഥിരാഗംങ്ങളായ  ഫ്രാന്‍സ്, റഷ്യ, ബ്രിട്ടണ്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍. 

click me!