
പൂനെ: ബഹുനിലകെട്ടിടത്തിൽ പുക മണം, ഭയന്ന് എഴുന്നേറ്റ മധ്യവയസ്ക കണ്ടത് എടിഎം മോഷണം. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്ത രണ്ട് പേർ അടിച്ച് മാറ്റിയത് 16 ലക്ഷത്തോളം രൂപയാണ്. ശനിയാഴ്ച രാവിലെ കെട്ടിടത്തിൽ പുക മണം രൂക്ഷമായതിന് പിന്നാലെ കാരണം കണ്ടെത്താനുള്ള സ്ത്രീയുടെ പരിശോധനയാണ് തകർക്കപ്പെട്ട നിലയിലുള്ള എടിഎം കണ്ടെത്തിയത്. പൂനെയിലെ ഖേദ് താലൂക്കിലെ വസൂലി ഫാട്ടയിലാണ് സംഭവം. സുരക്ഷാ ജീവനക്കാരൻ ഇല്ലാതിരുന്ന എടിഎമ്മാണ് മോഷ്ടാക്കൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്തത്. ഒരു കടയ്ക്കുള്ളിലായിരുന്നു എടിഎം സ്ഥാപിച്ചിരുന്നത്. രാത്രിയിൽ കട അടച്ച് കഴിഞ്ഞാൽ എടിഎമ്മിൽ എത്താൻ മറ്റ് വഴികളില്ല. കടയുടെ ഷട്ടർ തകർത്താണ് രണ്ടംഗ സംഘം അകത്ത് കടന്നത്.
ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം മെഷീൻ തകർക്കുന്നതിനിടയിൽ മെഷീനിനുള്ളിലെ പ്ലാസ്റ്റിക് ഭാഗങ്ങൾക്ക് തീ പിടിച്ചതാണ് കെട്ടിടത്തിലേക്ക് പുക പടരാൻ കാരണമായത്. എടിഎം തകർത്ത് ട്രേയിൽ നിന്ന് 16 ലക്ഷം രൂപയോളമാണ് രണ്ടംഗ സംഘം അപഹരിച്ചത്. ഗ്യാസ് കട്ടർ ഉപയോഗിച്ചത് മൂലമുണ്ടാ പുകമൂലം യന്ത്രത്തിനും തകരാർ സൃഷ്ടിച്ചിട്ടുണ്ട്. മെഷീനിന് മാത്രം 4 ലക്ഷം രൂപയുടെ തകരാറാണ് സംഭവിച്ചിട്ടുള്ളത്. 15.81 ലക്ഷം രൂപ കാണാതായെന്നാണ് ബാങ്ക് ജീവനക്കാർ പൊലീസിനെ അറിയിച്ചിട്ടുള്ളത്. സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകളിൽ നിന്ന് മോഷ്ടാക്കളെ കുറിച്ചുള്ള സൂചനകൾ ലഭ്യമാകുമോയെന്നുള്ള പരിശോധനയിലാണ് പൊലീസുള്ളത്.
ഞായറാഴ്ച പുലർച്ചെ തിരൂരിൽ എടിഎം മെഷീനെന്ന് ധരിച്ച് പാസ്ബുക്ക് പ്രിന്റിംഗ് മെഷീനും സിഡിഎമ്മും തകർത്ത യുപി സ്വദേശി പിടിയിലായിരുന്നു. മോഷണത്തിനായി പാസ്ബുക്ക് പ്രിൻറിങ് മെഷീനും സി.ഡി.എമ്മും തകർത്ത യു.പി സ്വദേശിയായ ജിതേന്ദ്ര ബിന്ദ് എന്ന 33കാരനാണ് പിടിയിലായത്. തിരൂർ താഴെപാലത്ത് ബാങ്ക് കെട്ടിടത്തോടുചേർന്നുള്ള എസ്.ബി.ഐയുടെ എ.ടി.എം. കൗണ്ടറിൽ ഞായറാഴ്ച പുലർച്ചെയാണ് മോഷണശ്രമം നടന്നത്. പുത്തനത്താണിയിൽ താമസിക്കുന്ന ഇയാൾ എടിഎം കൗണ്ടറിൽ കയറിയ ഇയാൾ യന്ത്രംപൊളിച്ച് പണം കൈക്കലാക്കാനാണ് ശ്രമിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam