
ന്യൂഡൽഹി: രാജ്യത്തെ കർഷകർക്ക് വമ്പൻ ആശ്വാസ തീരുമാനവുമായി കേന്ദ്ര മന്ത്രിസഭാ യോഗം. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി അഥവാ പിഎം കിസാൻ പദ്ധതി തുടരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പദ്ധതി 2030-31 സാമ്പത്തിക വർഷം വരെ നീട്ടാനാണ് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകിയത്. ഈ കാലയളവിലേക്കായി. 3,15,614 കോടി രൂപയുടെ സാമ്പത്തിക നീക്കിവെപ്പോടെയാണ് പദ്ധതിയുടെ കാലാവധി ദീർഘിപ്പിച്ചത്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവാണ് മന്ത്രിസഭാ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചത്.. തീരുമാനത്തോടെ, പദ്ധതിക്ക് കീഴിൽ അർഹരായ കർഷകർക്ക് പ്രതിവർഷം 6000 രൂപയുടെ സാമ്പത്തിക സഹായം തുടർന്നും ലഭിക്കും. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നേരിട്ട് എത്തിക്കുന്ന ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ സംവിധാനത്തിലൂടെയാണ് തുക വിതരണം ചെയ്യുന്നത്. ഇടനിലക്കാരെ ഒഴിവാക്കി സഹായം പൂർണമായും കർഷകരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാനാണിത്.
രാജ്യത്തുടനീളമുള്ള കർഷക കുടുംബങ്ങൾക്ക് നിശ്ചിത വരുമാന പിന്തുണ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2019 ഫെബ്രുവരി 24-നാണ് പിഎം-കിസാൻ പദ്ധതി ആരംഭിച്ചത്. കേന്ദ്രാവിഷ്കൃത പദ്ധതിയായ ഇതിലൂടെ യോഗ്യരായ ഓരോ കർഷക കുടുംബത്തിനും പ്രതിവർഷം 6,000 രൂപ വീതം സാമ്പത്തിക സഹായം ലഭിക്കുന്നു. ആധാർ അധിഷ്ഠിത ബാങ്ക് അക്കൗണ്ടുകളിലേക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) സംവിധാനം വഴി മൂന്ന് തുല്യ ഗഡുക്കളായി 2,000 രൂപ വീതമാണ് തുക നേരിട്ടെത്തിക്കുന്നത്. കർഷകരുടെ ക്ഷേമവും വരുമാന സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി തുടരാൻ തീരുമാനിച്ചതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി രാജ്യത്തെ കോടിക്കണക്കിന് വരുന്ന ചെറുകിട, നാമമാത്ര കർഷകർക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ പിഎം-കിസാൻ പദ്ധതി നടപ്പാക്കിയത്. കാർഷിക ആവശ്യങ്ങൾക്കും മറ്റ് കുടുംബ ചെലവുകൾക്കും ഈ തുക ഒരു കൈത്താങ്ങാകുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. പദ്ധതിയുടെ കാലാവധി 2031 വരെ നീട്ടിയത് കർഷകർക്ക് വലിയ ആശ്വാസം നൽകുന്ന വാർത്തയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam