
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് എല്ലാ ഭാഷകളിലും 'കേരളം' എന്നുതന്നെ ആക്കാനുള്ള ബിൽ കേന്ദ്രത്തിന്റെ പരിഗണനയിൽ. ഇന്നത്തെ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചേക്കും. തീരുമാനമായാൽ കേരൾ, കേരള പ്രയോഗങ്ങൾ മാറും. മുഴങ്ങട്ടെ കേരളം എന്ന പേരിൽ പേരുമാറ്റ ക്യാമ്പയിൻ ആദ്യം തുടങ്ങിയത് ഏഷ്യാനെറ്റ് ന്യൂസായിരുന്നു.
കേരള മാറ്റി കേരളം ആക്കാനുള്ള ബിൽ കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന് അംഗീകരിച്ചേക്കും. ഭരണഘടനയിൽ കേരളയ്ക്ക് പകരം കേരളം എന്ന് നിർദ്ദേശിക്കുന്ന ബില്ലാണ് മന്ത്രിസഭ യോഗം പരിഗണിക്കുന്നത്. ഭരണഘടന ഭേദഗതി ബിൽ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിൽ അവതരിപ്പിക്കാനാണ് സാധ്യത. കേരള എന്ന് ഇംഗ്ളീഷിലും കേരൾ എന്ന് ഹിന്ദിയിലും ഉപയോഗിക്കുന്നത് ഒഴിവാക്കി സംസ്ഥാനത്തിന്‍റെ പേര് കേരളം എന്നാക്കണമെന്ന് നേരത്തെ നിയമസഭ ഒറ്റക്കെട്ടായി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം അഭ്യർത്ഥിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും അടുത്തിടെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പാർലമെൻറ് സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിൽ അവതരിപ്പിക്കുമെന്നാണ് സൂചന. 2011ൽ ഒറീസയുടെ പേര് മാറ്റി ഒഡീഷ എന്നാക്കിയിരുന്നു.
ബിൽ കേന്ദ്രത്തിന്റെ പരിഗണനയിലേക്ക് എത്തുന്നതിന് പിന്നാലെ ശശി തരൂർ എംപിയുടെ എക്സിലെ കുറിപ്പും ചർച്ചയായിട്ടുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്നവർക്കുള്ള ചെറിയ ഭാഷാപരമായ ചോദ്യമാണ് ശശി തരൂർ എംപി എക്സിലെ കുറിപ്പിൽ ചോദിക്കുന്നത്. കേരളത്തിൽ നിന്നുള്ളവരെ സാധാരണ രീതിയിൽ ഇംഗ്ലീഷ് പദങ്ങളേക്കുറിച്ചുള്ള സംശയമാണ് തരൂർ ചോദിക്കുന്നത്.
കേരളത്തിൽ നിന്നുള്ളയാൾ എന്ന് വിശേഷിപ്പിക്കാനുള്ള ഇംഗ്ലീഷ് പദം കണ്ടെത്താൻ മത്സരം നടത്തണമെന്നും ശശി തരൂർ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam