മധ്യപ്രദേശിലെ ശിവ്പുരിയിലുള്ള നർവാർ കോട്ടയിൽ നിന്ന് 400 വർഷം പഴക്കമുള്ള, 3.5 ടൺ ഭാരമുള്ള പീരങ്കി മോഷ്ടിക്കപ്പെട്ടു. അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കോടികൾ വിലമതിക്കുന്ന ഈ പീരങ്കി 'അഷ്ടധാതു' നിർമ്മിതമാണെന്ന് കരുതുന്നു.

ശിവ്പുരി: മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലുള്ള പത്താം നൂറ്റാണ്ടിൽ പണികഴിപ്പിച്ച നർവാർ കോട്ടയിൽ നിന്ന് 400 വർഷം പഴക്കമുള്ള വൻ പീരങ്കി മോഷ്ടിക്കപ്പെട്ടു. ഏകദേശം 3.5 ടൺ (3500 കിലോ) തൂക്കമുള്ള ഈ പീരങ്കി, അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമാണ് കടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ജൂലൈ 16 പുലർച്ചെയാണ് രാജ്യത്തെ ഞെട്ടിച്ച വൻ കൊള്ള നടന്നത്.

പീരങ്കി മെത്തകളിൽ പൊതിഞ്ഞ ശേഷം, പ്രത്യേക ബെയറിംഗുകൾ ഘടിപ്പിച്ച ട്രോളി ഉപയോഗിച്ചാണ് കള്ളന്മാർ ഉരുട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. കോട്ട സ്ഥിതി ചെയ്യുന്ന മലനിരകളിലൂടെ ഏകദേശം 3,000 അടി താഴ്ചയിലേക്ക് പീരങ്കി ഇത്തരത്തിൽ ഉരുട്ടി എത്തിച്ച ശേഷം താഴെ കാത്തുനിന്ന വാഹനത്തിലേക്ക് കയറ്റി കടന്നുകളയുകയായിരുന്നു. ഈ പീരങ്കി മോഷ്ടിക്കാൻ മുൻപും ശ്രമം നടന്നിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. മോഷണം നടക്കുന്നതിന് 10 ദിവസം മുൻപ് പ്രതികൾ പീരങ്കി താഴേക്ക് തള്ളിമാറ്റി കടത്താൻ ശ്രമിച്ചിരുന്നെങ്കിലും കനത്ത ഭാരം കാരണം അന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കോട്ടയിലെ സുരക്ഷാ ജീവനക്കാരെ ബന്ദികളാക്കിയാണ് മോഷണം നടത്തിയതെന്നാണ് വിവരം.

സിന്ധ്യ രാജവംശത്തിന്റെ കാലത്തുള്ളതാണ് മോഷ്ടിക്കപ്പെട്ട ഈ പീരങ്കി. കോട്ടയിൽ ആകെ 14 പീരങ്കികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരെണ്ണമാണ് മോഷണം പോയത്. 'അഷ്ടധാതുക്കൾ' ഉൾപ്പെടെ ലോഹക്കൂട്ടുകൾ ഉപയോഗിച്ചാണ് പീരങ്കി നിർമ്മിച്ചത്. അന്താരാഷ്ട്ര പുരാവസ്തു കരിഞ്ചന്തയിൽ ഇതിന് 2 കോടി മുതൽ 5 കോടി രൂപ വരെ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്. സംഭവത്തിൽ ലോക്കൽ പൊലീസും സംസ്ഥാന പുരാവസ്തു വകുപ്പും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോട്ടയ്ക്ക് സമീപത്തുനിന്നും ലഭിച്ച വാഹനങ്ങളുടെ ടയർ അടയാളങ്ങൾ, സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പൈതൃക സ്വത്ത് മോഷണം പോയതിൽ സുരക്ഷാ വീഴ്‌ച മുൻനിർത്തി സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.