
ദില്ലി : പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ, സൈനിക നീക്കങ്ങൾ ഉണ്ടായേക്കാമെന്ന ഭീതിയിൽ ഇറാനിലുള്ള പൗരന്മാർക്ക് രാജ്യം വിടാൻ നിർദ്ദേശം നൽകി ഇന്ത്യ. ലഭ്യമായ ഗതാഗത മാർഗ്ഗമുപ യോഗിച്ച് എത്രയും വേഗം രാജ്യം വിടണമെന്നാണ് പൌരന്മാരോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. തീർത്ഥാടകർ, വാണിജ്യാവശ്യത്തിന് പോയ ആളുകൾ, വിദ്യാർത്ഥികൾ, ടൂറിസ്റ്റുകൾ അടക്കം ആളുകളോടാണ് ഉടൻ ഇറാൻ വിടാൻ നിർദേശം നൽകിയത്. പൌരന്മാർക്ക് സഹായത്തിന് എംബസിയെ ബന്ധപ്പെടാം. ഹെൽപ് ലൈൻ നമ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൌരന്മാർ പാസ്പോർട്ട് അടക്കം രേഖകൾ കയ്യിൽ കരുതണം.
+989128109115; +989128109109;
+989128109102; +989932179359
സൈനിക നീക്കത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, സെർബിയയും സ്വീഡനും ഇറാനിലുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശിച്ചിട്ടുണ്ട്. സുരക്ഷാ സാഹചര്യം വഷളാകുന്ന സാഹചര്യത്തിലാണ് പൌരന്മാർക്കുള്ള നിർദ്ദേശം. ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കാനും നിലവിൽ അവിടെയുള്ളവർ എത്രയും വേഗം രാജ്യം വിടാനുമാണ് നിർദ്ദേശം.
ഇറാനും അമേരിക്കയും തമ്മിലുള്ള അടുത്ത ഘട്ട ആണവ കരാർ ചർച്ചകൾ ഫെബ്രുവരി 26 വ്യാഴാഴ്ച ജനീവയിൽ നടക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് നേരത്തെ മധ്യസ്ഥത വഹിച്ചിരുന്ന ഒമാൻ വിദേശകാര്യ മന്ത്രിയാണ് തീയതി സ്ഥിരീകരിച്ചത്. ആണവ കരാറിൽ ഒപ്പിടുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന് പത്തു മുതൽ പതിനഞ്ച് ദിവസത്തെ അന്ത്യശാസനം നൽകി. ഇതിൽ വീഴ്ച വരുത്തിയാൽ പ്രത്യാഘാതമുണ്ടാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
പശ്ചിമേഷ്യയിൽ അമേരിക്ക തങ്ങളുടെ സൈനിക സാന്നിധ്യം വൻതോതിൽ വർദ്ധിപ്പിച്ചിരിക്കുകയാണ്. യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് ഉൾപ്പെടെയുള്ള വിമാനവാഹിനിക്കപ്പലുകൾ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ഭീഷണികൾക്ക് വഴങ്ങില്ലെന്നും സ്വന്തം നിലയിൽ തീരുമാനങ്ങൾ എടുക്കാൻ പരമാധികാരമുള്ള രാജ്യമാണ് ഇറാനെന്നും പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സമാധാനപരമായ ചർച്ചകൾക്ക് രാജ്യം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam