
ദില്ലി: രാജ്യത്ത് അണ്‍ലോക്ക് അഞ്ച് നവംബര്‍ 30 വരെ തുടരും. കഴിഞ്ഞ മാസം 30 ന് പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ നവംബർ 30 വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ രോഗികളുടെ എണ്ണത്തിലും മരണത്തിലും വലിയ കുറവുണ്ടായെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്. രാജ്യത്തെ പത്തു സംസ്ഥാനങ്ങളിലാണ് 78% രോഗികൾ ഉള്ളത്. നിലവിലെ രോഗികളിൽ 15% കേരളത്തിലാണുള്ളത്. കേരളം, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, കർണാടക, ദില്ലി സംസ്ഥാനങ്ങളിൽ ഉത്സവ സീസണുകളിൽ രോഗ വ്യാപനം കൂടി. ഈ സംസ്ഥാനങ്ങളിൽ സാഹചര്യം ആശങ്കജനകമാണ്. ഇവിടങ്ങളിൽ കൊവിഡ് നിയന്ത്രണത്തിന് പദ്ധതി തയ്യാറാക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ കൊവിഡ് രോഗികളുടെ പ്രതിദിന വർദ്ധനയിൽ വീണ്ടും ഇടിവുണ്ടായതായി രാവിലെ തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 24 മണിക്കൂറിനിടെ 36,469 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 79,46,429 ആയി. ഇന്നലെ 488 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 1,19,502 പേർ ഇത് വരെ രോഗം ബാധിച്ച് മരിച്ചുവെന്നാണ് സർക്കാർ കണക്ക്. ഇന്നലെ 63,842 പേർ കൂടി രോഗമുക്തി നേടിയെന്നാണ് റിപ്പോർട്ട്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 72,01,070 ആയി. നിലവിൽ 6,25,857 പേർ മാത്രമാണ് രാജ്യത്ത് ചികിത്സിയിൽ കഴിയുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. 90.62 ശതമാനമാണ് രോഗമുക്തി നിരക്ക്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam