ശ്രീരാമനെക്കുറിച്ചുള്ള ഡിജിറ്റൽ മ്യൂസിയം, ഭക്ഷ്യശാല, ശ്രീരാമ ശിൽപ്പം എന്നിവയാണ് അയോധ്യയിൽ വരാൻ പോകുന്നത്. ഇതിന് വേണ്ടി 446.46 കോടി രൂപ മന്ത്രിസഭ അനുവദിച്ചിട്ടുണ്ട്.
ലഖ്നൗ: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഡിജിറ്റൽ ശ്രീരാമ മ്യൂസിയം നിർമ്മിക്കാനൊരുങ്ങുകയാണ് ഉത്തർപ്രദേശ് സർക്കാർ. അയോധ്യയിലാണ് ഡിജിറ്റൽ മ്യൂസിയത്തിന് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ശ്രീകാന്ത് ശർമ്മ എന്നിവരുടെ ചർച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം.
അയോധ്യയുടെ സൗന്ദര്യവത്ക്കരണവും ടൂറിസം മേഖലയുടെ വികസനവും ലക്ഷ്യമാക്കിയ പദ്ധതിക്കാണ് യുപി മന്ത്രിസഭ അനുമതി നൽകിയിരിക്കുന്നത്. ശ്രീരാമനെക്കുറിച്ചുള്ള ഡിജിറ്റൽ മ്യൂസിയം, ഭക്ഷ്യശാല, ശ്രീരാമ ശിൽപ്പം എന്നിവയാണ് അയോധ്യയിൽ വരാൻ പോകുന്നത്. ഇതിന് വേണ്ടി 446.46 കോടി രൂപ മന്ത്രിസഭ അനുവദിച്ചിട്ടുണ്ട്. അയോധ്യയിലെ മീർപൂർ ഗ്രാമത്തിൽ 61.3807 ഹെക്ടർ ഭൂമിയാണ് ഇതിനായി തയ്യാറാക്കുന്നത്. കേന്ദ്രമന്ത്രി ശ്രീകാന്ത് ശർമ്മ വിശദീകരിക്കുന്നു.
2019-20 സാമ്പത്തിക വർഷത്തിൽ 100 കോടി ഈ പദ്ധതിയ്ക്കായി സർക്കാർ അനുവദിച്ചിട്ടുണ്ട്. കൂടാതെ വാരണാസിയിൽ ടൂറിസ്റ്റ് പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാനും യുപി മന്ത്രിസഭ അനുമതി നൽകിയതായി മന്ത്രി ശർമ്മ വ്യക്തമാക്കി. ആഭ്യന്തര വകുപ്പിന്റെ കീഴിലായിരിക്കും പൊലീസ് സ്റ്റേഷൻ.