
ലഖ്നൗ: ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ പ്ലേറ്റ് ലെറ്റിന് പകരം മുസമ്പി ജ്യൂസ് കുത്തിവെച്ച് രോഗി മരിച്ച ആശുപത്രി ഇനി പ്രവർത്തിക്കില്ല. പ്രയാഗ് രാജിലെ ഈ സ്വകാര്യ ആശുപത്രി പൊളിക്കാൻ സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് യുപി സർക്കാർ പുറത്തിറക്കി. ഡെങ്കിപ്പനി ബാധിച്ച മുപ്പത്തിരണ്ട് വയസുകാരൻ മരിച്ച് ദിവസങ്ങൾക്കുള്ളിലാണ് ആശുപത്രി പൊളിക്കാൻ സർക്കാർ തീരുമാനമെടുത്തത്. സംഭവം പുറത്തറിഞ്ഞപ്പോൾ തന്നെ ആശുപത്രിക്കെതിരെ സർക്കാർ കടുത്ത നടപടികൾ ആരംഭിച്ചിരുന്നു. പിറ്റേന്ന് തന്നെ ആശുപത്രി പൂട്ടി സീൽ ചെയ്തിരുന്നു. പ്ലേറ്റ് ലെറ്റിന് പകരം ജ്യൂസ് കുത്തിവെച്ച് രോഗി മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്ന് തന്നെ ഉത്തരവിടുകയും ചെയ്തിരുന്നു. ആശുപത്രിക്കെതിരെ അന്വേഷണം നടത്താൻ സമിതി രൂപീകരിച്ചിട്ടുണ്ട്.
അന്വേഷണം നടക്കുമ്പോൾ തന്നെ ആശുപത്രി അധികൃതരോട് സംഭവത്തിൽ സർക്കാർ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതുകൊണ്ടാണ് ആശുപത്രി പൊളിക്കാൻ സർക്കാർ ഉത്തരവിറക്കിയതെന്നാണ് വ്യക്തമാകുന്നത്.
32 കാരനായ ഡെങ്കിപ്പനി ബാധിച്ച രോഗിയുടെ കുടുംബമാണ് "പ്ലാസ്മ" എന്ന് അടയാളപ്പെടുത്തിയ ബാഗിൽ മുസംബി ജ്യൂസ് രോഗിക്ക് കയറ്റിയത് എന്ന് ആരോപിച്ച് രംഗത്ത് എത്തിയത്. ബാഗിൽ നിന്ന് പ്ലാസ്മ സ്വീകരിച്ച ശേഷം രോഗിയുടെ ആരോഗ്യനില വഷളാവുകയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയ ശേഷം മരിക്കുകയുമായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. തർക്കത്തിലുള്ള പറഞ്ഞിരുന്നു. സംഭവം ദേശീയ മാധ്യമങ്ങളില്‍ അടക്കം വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് പൊളിക്കല്‍ നോട്ടീസ് വാര്‍ത്തയും വരുന്നത്. എന്നാൽ വിവാദ പ്ലേറ്റ്‌ലെറ്റ് ബാഗിൽ ജ്യൂസ് അടങ്ങിയിട്ടുണ്ടോ എന്ന മെഡിക്കൽ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആശുപത്രി ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് രോഗിയുടെ കുടുംബം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.