'ദി സ്ട്രേഞ്ച് ലൈഫ് ഓഫ് അമൗ ഹാജി' എന്ന ഡോക്യുമെന്‍ററിയും വലിയ തോതിൽ ശ്രദ്ധ നേടിയിരുന്നു
ടെഹ്റാൻ: കുളിക്കാതിരുന്നതിലൂടെ ലോക ശ്രദ്ധയാകർഷിച്ച അമൗ ഹാജി ഒടുവിൽ അന്തരിച്ചു. അമ്പത് വർഷത്തിലേറെ കുളിക്കാതിരുന്ന അമൗ ഹാജി 94 ാം വയസിലാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ മരണ വാർത്ത പ്രാദേശിക മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നാലെ അന്താരാഷ്ട്രാ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇറാന്‍റെ തെക്കൻ പ്രവിശ്യയായ ഫാർസിലെ ദേജ്ഗാഹ് ഗ്രാമത്തിൽ വച്ചാണ് ഇദ്ദേഹം മരിച്ചതെന്നാണ് ഐ ആർ എൻ എ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിചിത്രമായ കാരണത്താലാണ് അമൗ ഹാജി കുളിക്കാതിരുന്നത്. കുളിച്ചാൽ രോഗം വരുമെന്ന ഭയം കാരണമാണ് ഇദ്ദേഹം അരനൂറ്റാണ്ടിലേറെ കുളിക്കാതിരുന്നത്. അമൗ ഹാജി അവിവാഹിതനായിരുന്നു.
ലോക മാധ്യമങ്ങളിൽ പലപ്പോഴും ഇദ്ദേഹത്തിന്‍റെ വിചിത്ര സ്വഭാവം വാർത്തയായിട്ടുണ്ട്. 'ദി സ്ട്രേഞ്ച് ലൈഫ് ഓഫ് അമൗ ഹാജി' എന്ന ഡോക്യുമെന്‍ററിയും വലിയ തോതിൽ ശ്രദ്ധ നേടിയിരുന്നു. അരനൂറ്റാണ്ടിലേറെ കുളിക്കാതിരുന്നു എന്ന് പറയുമ്പോഴും ഒരു മാസത്തിന് മുമ്പ് നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ കുളിപ്പിച്ചിരുന്നെന്ന് ചില പ്രാദേശിക മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. എന്നാൽ നാട്ടുകാർ കുളിപ്പിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം മരിച്ചതെന്ന് ചൂണ്ടികാട്ടി ചിലർ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം അമൗ ഹാജിയുടെ വിചിത്ര ജീവിതം പ്രദേശ വാസികൾ എന്നും സസൂഷ്മം നിരീക്ഷിച്ചിരുന്നു. ഒരേസമയം അഞ്ച് സിഗരറ്റുകൾ വരെ വലിക്കുമായിരുന്നു ഇദ്ദേഹം എന്നാണ് പ്രദേശ വാസികൾ പറയുന്നത്. ഇദ്ദേഹത്തിന്‍റെ വിചിത്രമായ പെരുമാറ്റത്തിന്‍റെ പല പല വീഡിയോകൾ ആളുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. പലതും വൈറലായി മാറിയിട്ടുമുണ്ട്. ചീഞ്ഞ മുള്ളൻപന്നിയുടെ മാംസമാണ് അദ്ദേഹം ഇഷ്ടപ്പെടുന്നതെന്നും പ്രദേശ വാസികളിൽ പലരും പറഞ്ഞിട്ടുണ്ട്. തുരുമ്പിച്ച പാത്രത്തിൽ കുളങ്ങളിൽ നിന്ന് ശേഖരിക്കുന്ന അഞ്ച് ലിറ്ററോളം വെള്ളം കുടിക്കാറുണ്ടായിരുന്നു അമൗ ഹാജി എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ദയാബായിക്ക് ആദരം; സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചു
