
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ 22 വയസ്സുള്ള യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി. ചകേരി നിവാസിയായ ഋഷികേശ് ആണ് മരിച്ചത്. മരിച്ച യുവാവ് പ്രതികളിൽ ഒരാളുടെ സഹോദരിയുമായി പ്രണയത്തിലായിരുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഋഷികേശിനെ കാണാനില്ലെന്ന് പറഞ്ഞ് മൂത്ത സഹോദരൻ രവി കുമാർ കഴിഞ്ഞ ഞായറാഴ്ച്ച പരാതി നൽകിയിരുന്നു. ഇതിനു ശേഷം യുവാവിന്റെ മൃതദേഹം മഹാരാജ്പൂർ പ്രദേശത്ത് കണ്ടെത്തുകയായിരുന്നു. തലയറുത്ത് നദീതീരത്ത് വലിച്ചെറിഞ്ഞ അവസ്ഥയിൽ ആയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം പ്രധാന പ്രതി ഉൾപ്പെടെ നാല് പേർ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.
സംഭവത്തെ പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ.. ആഗസ്റ്റ് 29 ന് വൈകുന്നേരം രണ്ട് അയൽക്കാരും സുഹൃത്തുക്കളുമായ മോഗ്ലി, നിഖിൽ എന്നിവർ ഋഷികേശിനെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ട് പോയി. ഗണേശ ചതുർത്ഥി ഒരുക്കങ്ങൾ കാണാൻ പോകുന്നുവെന്ന് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് പവൻ, ബാബി, ഡാനി, സത്യം, ഋഷു, ആകാശ് തുടങ്ങിയ പ്രതികളും ഗണേശ ചതുർത്ഥി ഒരുക്കങ്ങൾ നടക്കുന്ന പന്തലിനടുത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു. ഇവർ എല്ലാവരും ചേർന്ന് ഋഷികേശിനെ ഒരു മോട്ടോർ സൈക്കിളിൽ കയറ്റി കാൺപൂരിന്റെ പ്രാന്തപ്രദേശത്തുള്ള ഒറ്റപ്പെട്ട പ്രദേശമായ കകോരി വനത്തിലേക്ക് കൊണ്ടുപോയി. 2 ദിവസം കഴിഞ്ഞിട്ടും ഋഷികേശ് തിരിച്ചെത്താതായപ്പോൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
കക്കോരി വനത്തിൽ ഋഷികേശിനെ കയറുകൊണ്ട് കെട്ടിയിട്ട്, കാലുകൾ ബന്ധിച്ച്, കത്തി ഉപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയതായി പൊലീസ് പറയുന്നു. മൃതദേഹം തിരിച്ചറിയാതിരിക്കാനാണ് തലയറുത്ത് കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചു. മൃതദേഹാവശിഷ്ടങ്ങൾ കൊണ്ടുപോകാൻ ഒരു ചാക്ക് സംഘം കയ്യിൽ കരുതിയിരുന്നു. തുടർന്ന് സംഘം ഒരു ഇ-റിക്ഷയിൽ ശരീരത്തിന്റെ മുറിച്ചുമാറ്റിയ ഭാഗങ്ങൾ ജജ്മൗ പാലത്തിലേക്ക് കൊണ്ടുപോയി വ്യത്യസ്ത ദിശകളിലേക്ക് ഗംഗാ നദിയിലേക്ക് എറിഞ്ഞുവെന്നും പൊലീസ് പറയുന്നു.
പവൻ മല്ല എന്ന യുവാവിന്റെ സഹോദരിയുമായിട്ടായിരുന്നു ഋഷികേശിന്റെ പ്രണയം. വലതുകൈയിലെ പച്ചകുത്തിയതിന്റെയും കൈത്തണ്ടയിൽ കെട്ടിയിരുന്ന ചരടിന്റെയും അടിസ്ഥാനത്തിലാണ് ശരീരഭാഗങ്ങൾ ഋഷികേശിന്റേതാണെന്ന് കുടുംബം തിരിച്ചറിഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam