
ലഖ്‍നൗ: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആയുധ പരിശീലനം നല്‍കാന്‍ എത്തിയവരെന്ന് പൊലീസ്. അറസ്റ്റിലായ രണ്ടുപേര്‍ക്കുമെതിരെ കേരളത്തില്‍ കേസുകളുണ്ട്. ബസന്ത പഞ്ചമി ദിനത്തില്‍ യുപിയില്‍ ഉടനീളം ഇവര്‍ സ്ഫോടനങ്ങള്‍ക്ക് ലക്ഷ്യമിട്ടിരുന്നു. കണ്ടെത്തിയതില്‍ 16 തരം സ്ഫോടകവസ്തുക്കളെന്ന് പൊലീസ് പറഞ്ഞു. ലഖ്നൗവിന് അടുത്തുള്ള കൂക്രയില്‍ നിന്നാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ട് മലയാളികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
എന്നാല്‍ പിടിയിലായ പ്രവര്‍ത്തകര്‍ നിരപരാധികളാണെന്നാണ് പോപ്പുലര്‍ ഫ്രണ്ട് പറയുന്നത്. ഇരുവരും സംഘടനാ വിപുലീകരണ ചുമതലയുമായി ബീഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരാണ്. ഫെബ്രുവരി 11ന് ശേഷം ഇവരെക്കുറിച്ച് വിവരമില്ലെന്ന് കാണിച്ച് വടകരയിലെയും പന്തളത്തേയും ലോക്കൽ സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് യുപിയിൽ നടത്തിയ നിയമപരമായ ഇടപെടൽ കാരണമുള്ള പ്രതികാര ബുദ്ധിയാണ് അറസ്റ്റിന് കാരണമെന്നും സംഘടന അറിയിച്ചു.