ദില്ലി: വാക്പോരിന്‍റെ ചാകരയായിരുന്നു യോഗിയുടെ ഭരണകാലം മുഴുവൻ മാധ്യമങ്ങൾക്ക്. യോഗി ആദിത്യനാഥിനെതിരെ ശക്തമായ വിമർശനങ്ങളുമായി വാക്‍ശരങ്ങളുമായി മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന നേതാവ് അഖിലേഷായിരുന്നുവെന്ന് നിസ്സംശയം പറയാം. യോഗിക്കൊരു എതിരാളി അഖിലേഷ് തന്നെയെന്ന് പറയാൻ കാരണമെന്ത്? ആർക്കൊപ്പമാണ് ജനം?
ഏഷ്യാനെറ്റ് ന്യൂസ് - ജൻ കി ബാത് അഭിപ്രായസർവേ ഫലം ഇങ്ങനെ:
മുഖ്യമന്ത്രിയായി, ഇനിയാർക്ക് നിങ്ങൾ വോട്ട് ചെയ്യും?
ചോദ്യത്തിന് ജനം മറുപടി നൽകിയതിങ്ങനെ:
ഒരിക്കൽക്കൂടി യോഗി - 48%
അഖിലേഷ് യാദവ് - 40%
മറ്റുള്ളവർ - 12%
യോഗിയുടെ തൊട്ടുപിന്നിലുണ്ട് ജനപ്രീതിയിൽ അഖിലേഷ് എന്നത് ശ്രദ്ധേയമായ കാര്യമാണ്. എസ്പിയുടെ യുവമുഖത്തിന് കുടുംബവാഴ്ചയെന്ന ആരോപണം പിന്നിട്ട്, മറികടന്ന്, യോഗിയേക്കാൾ മുന്നിലെത്താനാകുമോ അടുത്ത ഒരു വർഷം കൊണ്ട്? എന്തായാലും ഹിന്ദുത്വത്തിന്‍റെ ഐക്കണായ യോഗി ആദിത്യനാഥിനെ മറികടക്കാൻ യാദവവോട്ടുകളുടെ പിൻബലം മാത്രം മതിയാവില്ല അഖിലേഷിന് എന്ന കാര്യമുറപ്പാണ്. കൊവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി മുന്നേറിയാലും, രാമക്ഷേത്രമുൾപ്പടെയുള്ള തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളിലും എങ്ങനെ യോഗിയെ മറികടക്കും അഖിലേഷെന്നതാണ് ചോദ്യം. അതിന്‍റെ ഉത്തരമറിയാം, അടുത്ത വർഷം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam