
ലക്ക്നൗ: ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിൽ കാമുകിയെ കാണാനെത്തിയ പത്തൊൻപതുകാരനെ പെൺകുട്ടിയുടെ വീട്ടുകാർ തല്ലിക്കൊന്നു. മഹുവ ഖഡ ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് ഈ ദരുണ സംഭവം നടന്നത്. കൗശാംബി സ്വദേശിയായ ശിവപ്രസാദ് ആണ് കൊല്ലപ്പെട്ടത്. ശിവപ്രസാദ്, രാകേഷ് ലോധിയുടെ മകളുമായി പ്രണയത്തിലായിരുന്നു. വ്യാഴാഴ്ച രാത്രി പെൺകുട്ടിയെ കാണാൻ അവളുടെ വീട്ടിലെത്തിയ ശിവപ്രസാദിനെ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ പിടികൂടുകയും വടികളും മൂർച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ വീട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. മർദ്ദനത്തിനിടയിൽ പെൺകുട്ടിക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്. നിലവിൽ പെൺകുട്ടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
മരണപ്പെടുന്നതിന് തൊട്ടുമുമ്പ് ശിവപ്രസാദ് അമ്മയെ ഫോണിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചിരുന്നതായി അമ്മ കുന്തി ദേവി പറഞ്ഞു. "അമ്മേ, വേഗം വന്ന് എന്നെ രക്ഷിക്കൂ, അവർ എന്നെ കൊല്ലും" എന്ന് അവൻ ഫോണിലൂടെ കരഞ്ഞു പറഞ്ഞു. പെൺകുട്ടിയുടെ പിതാവ് രാകേഷ്, സഹോദരന്മാരായ സച്ചിൻ, ദുർഗേഷ്, രാകേഷിന്റെ ഭാര്യ ഗെൻഡിയ, മുത്തശ്ശൻ ഗുൽസാർ എന്നിവർ ചേർന്നാണ് തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് അവൻ ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. ഇരുമ്പ് വടിയും മഴുവും കുന്തവും ഉപയോഗിച്ചാണ് അവനെ അവർ ആക്രമിച്ചതെന്നും അമ്മ ആരോപിച്ചു. ജൂലൈ 10 വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ ശിവപ്രസാദിന്‍റെ അച്ഛൻ രാം ബദൻ ലോധി പൊലീസിൽ പരാതി നൽകി. രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ പിടികൂടുന്നതിനായി സൂപ്രണ്ട് ഓഫ് പൊലീസിന്റെ നിർദ്ദേശപ്രകാരം മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സംശയാസ്പദരായ രണ്ട് പേരെ പൊലീസ് നിലവിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. യുവാവിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam