
ദില്ലി : കഴിഞ്ഞ രണ്ടു വർഷമായി കർഷക നിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾ മുന്നിൽ നിന്ന് നയിച്ചവരാണ് കോൺഗ്രസ് നേതാക്കൾ. എന്നാൽ ഇത്രയും കാലമായി തങ്ങൾ കവലപ്രസംഗങ്ങളിലൂടെ ഘോരഘോരം എതിർത്തുകൊണ്ടിരുന്ന, അതേ കർഷകനിയമത്തിന്റെ ഫോർമുല പറഞ്ഞു കൊണ്ടുതന്നെ കോൺഗ്രസ് നേതാക്കൾ വോട്ടുതേടുന്നതിന്റെ ഒരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്. പഞ്ചാബിലെ ഹോഷിയാർപുർ ജില്ലയിലാണ് സംഭവം. കോൺഗ്രസിന്റെ ദേശീയ നേതാക്കളിൽ ഏറ്റവും പ്രമുഖനായ രാഹുൽ ഗാന്ധിയാണ് കർഷകർക്ക് ഡയറക്റ്റ് ക്രോപ്പ് സെല്ലിങ് അഥവാ നേരിട്ടുള്ള വിള വിപണനം എന്ന ആശയം കോൺഗ്രസിന്റെ ഇലക്ഷൻ ഫോർമുല എന്ന പേരിൽ വോട്ടർമാർക്ക് മുന്നിൽ അവതരിപ്പിച്ചത്. എന്നാൽ ഇതേ ഫോർമുല, കഴിഞ്ഞ മൂന്നുമാസമായി കോൺഗ്രസ് പാർട്ടി നഖശിഖാന്തം എതിർത്തുകൊണ്ടിരുന്ന കർഷക നിയമങ്ങളുടെ അന്തസ്സത്തയിൽ അടങ്ങിയതുതന്നെയാണ് എന്നതാണ് വസ്തുത.
#WATCH | "...Whatever you grow in food park, be it potato chips or tomato ketchup, everything can be manufactured by directly transferring your produce from farms to food processing unit," says Congress leader Rahul Gandhi at a 'Navi Soch Nava Punjab' rally, in Hoshiarpur, Punjab pic.twitter.com/4fe7Iw9YRF
ദേശീയ ന്യൂസ് ഏജൻസിയായ ANI ആണ് ഈ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. "ഹോഷിയാർപുർ കൃഷിയുടെ തലസ്ഥാനമാണ്. കാർഷിക ഉപകരണങ്ങളുടെ പ്രധാന വിപണികളിൽ ഒന്നാണ്. ഇവിടെ സ്ഥാപിക്കാൻ പോവുന്ന ഫുഡ് പാർക്കിലേക്ക് നിങ്ങളുടെ കൃഷിയിടങ്ങളിൽ നിന്ന് നേരിട്ട് തക്കാളിയും ഉരുളക്കിഴങ്ങും കൊണ്ടിറക്കും. അതോടെ ഇടനിലക്കാർ ഒഴിവായി, കർഷകരുടെ വിളകൾക്ക് പരമാവധി വില കിട്ടും. " എന്നാണ് നിറഞ്ഞ സദസ്സിനു മുന്നിൽ രാഹുൽ ഗാന്ധി പ്രസംഗിച്ചത്.
രാഹുൽ ഗാന്ധിയുടെ ഈ പ്രസംഗത്തിന് കോൺഗ്രസ് അണികൾ കയ്യടിച്ചു എങ്കിലും, സോഷ്യൽ മീഡിയയിൽ ഈ പ്രസംഗം കടുത്ത വിമർശനങ്ങളാണ് ഏറ്റുവാങ്ങിയിട്ടുള്ളത്."കഴിഞ്ഞ രണ്ടു വർഷമായി നിങ്ങൾ കാർഷിക നിയമങ്ങളെ അടച്ചാക്ഷേപിക്കുവന്നവർ അല്ലേ ? നടപ്പിലാക്കാൻ അനുവദിക്കില്ല എന്ന് പ്രസംഗിച്ചു നടന്നവർ അല്ലേ? പിന്നെന്തിനാണ് അതേ നിയമത്തിലെ കാര്യങ്ങൾ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായി കൊടുക്കുന്നത്? " എന്നാണ് ചില സോഷ്യൽ മീഡിയ യൂസർമാർ ചോദിക്കുന്നത്. "കർഷകർക്ക് ഹിതകരമായ കാർഷിക നിയമങ്ങൾ കൊണ്ടുവന്നത് ബിജെപി ആയിരുന്നു എന്ന പേരിൽ മാത്രം അതിനെ തുറന്നെതിർക്കുന്നത് ശരിയല്ല" എന്നും അവരിൽ ചിലർ പറഞ്ഞു.